അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പു നടത്തിയ സി.പി.ഐ നേതാവിനെതിരെ ആദിവാസികളുടെ എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് രാഹുല്‍ഗാന്ധി പിന്തുണ അറിയിച്ചു.
അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മ്മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ക്രൈം ബ്രാഞ്ച് കേസിലെ ഒന്നാം പ്രതി സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീറാണ്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ബഷീറിനെ വയനാട് മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി ആനി രാജയുടെ നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയിരിക്കുകയാണ്. ഇതിനെതിരെ നടപടിയാവശ്യപ്പെട്ടും നിയമപോരാട്ടത്തിന് പിന്തുണ തേടിയും ആദിവാസികള്‍ ആനി രാജക്ക് തുറന്ന കത്തയച്ചെങ്കിലും അവര്‍ മൗനം പാലിക്കുകയായിരുന്നു. ഇതോടെയാണ് രാഹുല്‍ഗാന്ധിയുടെ പിന്തുണ തേടിയത്. തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ രാഹുല്‍ഗാന്ധിയെ പി.കെ ബഷീര്‍ എം.എല്‍.എയുടെ വസതിയില്‍വെച്ചാണ് കണ്ടത്. ഭൂതിവഴി ഊരിലെ രേശി, കലാമണി, ശാന്തി, ചെല്ലി, രാമകൃഷ്ണന്‍ എന്നിവര്‍ രാഹുല്‍ഗാന്ധിയോട് തങ്ങളുടെ ദുരിതം വിവരിച്ചു. നിയമപോരാട്ടവം വിശദീകരിച്ചു. എല്ലാം ചേദിച്ചറിഞ്ഞ രാഹുല്‍ പിന്തുണയും അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ മന്ത്രിയുമായ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അട്ടപ്പാടി ഭൂതിവഴി ഊരിലെ ഏഴ് കുടുംബങ്ങളുടെ വീട് നിര്‍മ്മാണത്തിനുള്ള 13.62 ലക്ഷം ( 13,62,500) രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിന് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ഒന്നാം പ്രതിയാണ് ബഷീര്‍. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ഗഫൂര്‍, അട്ടപ്പാടിയിലെ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. റങ്കി, രേശി, കലാമണി, പാപ്പാള്‍, കാളികാടന്‍, ശാന്തി, ചെല്ലി എന്നിവരാണ് തട്ടിപ്പിനിരയായത്.
പി.എം ബഷീര്‍ നിലമ്പൂര്‍ നഗരസഭാംഗമായിരിക്കെ 2015-16ലാണ് അട്ടപ്പാടി ഭൂതിവഴിഊരിലെ ആദിവാസികളുടെ ഭവനനിര്‍മ്മാണത്തിനായുള്ള എ.ടി. എസ്.പി പദ്ധതിയുടെ കരാറുകാരനായത്. അഗളിയിലെ പഞ്ചായത്തംഗമായ ജാക്കിറിന്റെ സഹായത്തോടെയാണ് ബഷീറും സുഹൃത്തായ അബ്ദുല്‍ഗഫൂറും കരാറുകാരായി എത്തിയത്. സിമെന്റുപോലും ആവശ്യത്തിന് ഉപയോഗിക്കാതെ യാതൊരു ഗുണനിലവാരവുമില്ലാതെയാണ് വീട് പണി നടത്തിയത്. പണി പൂര്‍ത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തില്‍ നിന്നും വാങ്ങിയെടുത്തു. ശുചിമുറികളും വാതിലും നിലംപണിയുമടക്കം പൂര്‍ത്തീകരിക്കാതെ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോള്‍ ഇവര്‍ പ്രതിഷേധിച്ചു. വീടുകള്‍ വിണ്ടു കീറുകയും മഴയത്ത് ചോര്‍ന്നൊലിക്കാനും തുടങ്ങി.
ഇതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഓരോ കുടുംബത്തിനും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 1,28,500 രൂപ അനുവദിച്ചു.
ഇതറിഞ്ഞ ബഷീര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടാത്ത പണം തട്ടിയെടുക്കുന്നതിന് ഊരിലെത്തി. അടുത്തഗഡു പണം ലഭിക്കാന്‍ എല്ലാവരെയും അധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് പറഞ്ഞ് ഇവരെ കാറില്‍ അഗളി എസ്.ബി.ഐ ബാങ്കില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഒരോരുത്തരുടെയും അക്കൗണ്ടിലെത്തിയ 1,28,000 രൂപ രേഖകളില്‍ ഒപ്പുവെപ്പിച്ച് ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഓരോരുത്തര്‍ക്കും 500 രൂപ നല്‍കി കോളനിയില്‍ തിരികെ വിടുകയും ചെയ്തു. പിന്നീടാണ് കബളിപ്പിക്കപ്പെട്ടവിവരം ഇവര്‍ മനസിലാക്കിയത്. ഇതോടെ അഗളി പോലീസില്‍ പരാതി നല്‍കി. അഗളി പോലീസ് അബ്ദുല്‍ഗഫൂറിനെ ഒന്നാം പ്രതിയും ബഷീറിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. ഇതോടെ കേസ് പിന്‍വലിക്കാന്‍ ഭീഷണിയും പ്രലോഭനവുമായി.
കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഇടപെടലുമുണ്ടായി. കിട്ടുന്ന കാശുവാങ്ങി കേസ് തീര്‍ക്കാന്‍ പോലീസ് ഉപദേശവുംകൂടിയായതോടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലനെ കണ്ട് പരാതി പറഞ്ഞു. മന്ത്രി എ.കെ ബാലന്റെ ഇടപെടലിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് പി.എം ബഷീറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. അറസ്റ്റിലായ ബഷീര്‍ അഞ്ച് ദിവസം റിമാന്റില്‍ ജയിലിലായിരുന്നു.
കേസിന്റെ വിചാരണ നടപടി നീട്ടികൊണ്ടുപോകാനും നീക്കമുണ്ടായി. ഇതോടെ തട്ടിപ്പിനിരയായ കലാമണി ഹൈക്കോടതിയെ സമീപിച്ചു. മൂന്നു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ പി.എം ബഷീര്‍ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്ക് സ്റ്റേ നേടുകയായിരുന്നു. സ്റ്റേ നീക്കാന്‍ ഇതുവരെയും ഹൈക്കോടതിയെ സമീപിക്കാതെ സര്‍ക്കാര്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ സഹായിക്കുകയാണ്. സ്റ്റേ നീക്കി വിചാരണ ആരംഭിക്കാന്‍ കലാമണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂതിവഴി ഊരിലെ ഏഴു കുടുംബങ്ങളുടെ ഭവന തട്ടിപ്പുകേസുകളില്‍ മൂന്നു കേസുകളാണ് പി.എം ബഷീറിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ രണ്ട് കേസുകളുടെ വിചാരണ മണ്ണാര്‍ക്കാട് എസ്.സി എസ്.ടി കോടതിയില്‍ പുരോഗമിക്കുകയാണ്.
വിചാരണ നടപടികള്‍ക്കിടെ തട്ടിപ്പിനിരയായ പാപ്പാള്‍, കാളികാടന്‍ എന്നിവര്‍ മരണപ്പെട്ടു. അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇരുവരും യാത്രയായത്. മരണപ്പെടുന്നതിനു മുമ്പ് ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നീതിക്കായി എട്ടു വര്‍ഷമായി ഞങ്ങള്‍ നടത്തുന്ന പോരാട്ടത്തിനൊപ്പം നില്‍ക്കണമെന്ന ഞങ്ങളുടെ അപേക്ഷ രാഹുല്‍ഗാന്ധി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് കലാമണി പറഞ്ഞു