മലപ്പുറം: രാഹുലിന്റെ പേര് നിർദേശിച്ചത് വി.ഡി സതീശനും കെ. സുധാകരനുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. സാധാരണ നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് കൂട്ടിചേർത്തു.
കെ. മുരളീധരനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് വ്യക്തമാക്കി. സിപിഐഎമ്മും ബിജെപിയുമാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ദീപാദാസ് മുൻഷി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതോടെ സ്ഥാനാർത്ഥി വിഷയവുമായി ബന്ധപ്പെട്ട് ഇനി ഒരു ചർച്ചയുടെ ആവശ്യമില്ലെന്നും ദീപാദാസ് പറഞ്ഞു.
Also Read: ‘രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് ഷാഫിയും വി ഡി സതീശനും ചേർന്ന്’; എം വി ഗോവിന്ദൻ
അതേസമയം, നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് വന്നിട്ടുണ്ടെന്നും, കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിന് പ്രസക്തിയില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റിൽ വി.ടി ബൽറാമും കെ. മുരളീധരനുമൊക്കെയുണ്ട്. ഇപ്പോൾ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു