ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) തുടർച്ചയായ നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്ലർ (100), സഞ്ജു സാംസണ്‍ (69) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ മറികടന്നത്. ബെംഗളുരുവിന്റെ സീസണിലെ നാലാം തോല്‍വിയാണിത്.
രണ്ടാം പന്തില്‍ യശസ്വി ജയ്‌സ്വാളിനെ (0) നഷ്ടപ്പെട്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരില്‍ റണ്‍മല കയറാന്‍ ഒരുങ്ങിയത്. ഫോം വീണ്ടെടുക്കാന്‍ ശ്രമിച്ച ബട്ട്ലർ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ സഞ്ജു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സഞ്ജു അനായാസം സ്കോറിങ് തുടർന്നതോടെ ബട്ട്ലറിന്റെ ചുമലിലെ സമ്മർദം കുറഞ്ഞു. പവർപ്ലേയുടെ അവസാന ഓവറില്‍ മായങ്ക് ഡാഗറിന്റെ ഓവറില്‍ 20 റണ്‍സ് നേടി ബട്ട്ലറും സഞ്ജുവിനൊപ്പം ചേർന്നു.
പിന്നീട് വിക്കറ്ററിഞ്ഞുള്ള ഇരുവരുടേയും ബാറ്റിങ് വിരുന്നായിരുന്നു മൈതാനത്ത്. കൂറ്റനടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഫീല്‍ഡിലെ വിള്ളലുകള്‍ മുതലെടുത്തുള്ള ഫോറും സഞ്ജുവിന്റേയും ബട്ട്ലറിന്റേയും ബാറ്റില്‍ നിന്ന് പിറന്നു. 30 പന്തില്‍ നിന്നായിരുന്നു ബട്ട്ലർ അർധ ശതകം തികച്ചത്. 10 ഓവർ പൂർത്തിയാകുമ്പോള്‍ രാജസ്ഥാന്‍ 95-1 എന്ന നിലയിലായിരുന്നു.
ഇന്നിങ്സിന്റെ ആദ്യ പകുതി പിന്നിട്ടതിന് ശേഷം ഇരുവരും സ്കോറിങ്ങിന്റെ വേഗത വർധിപ്പിക്കാന്‍ ആരംഭിച്ചു. ഡാഗറിനെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ പറത്തിയാണ് സഞ്ജു അർധ സെഞ്ചുറി കുറിച്ചത്. സഞ്ജുവിനെ പുറത്താക്കി 148 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത് മുഹമ്മദ് സിറാജായിരുന്നു. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 69 റണ്‍സായിരുന്നു രാജസ്ഥാന്‍ നായകന്റെ സമ്പാദ്യം. പിന്നാലെയെത്തിയ റിയാന്‍ പാരാഗ് (4), ദ്രുവ് ജൂറല്‍ (2) എന്നിവർ നിരാശപ്പെടുത്തി.