റിലീസിന് മാസങ്ങള്‍ക്ക് മുന്‍പ് രജനികാന്തിന്റെ വേട്ടൈയന്‍ ഒടിടിയില്‍ വിറ്റുപോയി

റിലീസിന് മാസങ്ങള്‍ക്ക് മുന്‍പ് രജനികാന്തിന്റെ വേട്ടൈയന്‍ ഒടിടിയില്‍ വിറ്റുപോയി

ചെന്നൈ: രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയന്‍. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകന്‍ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ജ്ഞാവേല്‍ വേട്ടൈയന്‍ സിനിമയുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയന്‍ സിനിമയുടെ പുതിയ ഒരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുവെന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ ഏറ്റവും കൂടിയ ഒടിടി തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് വിവരം. ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും ഒടിടി റിലീസ് നടക്കുക. ടി ജെ ജ്ഞാവേല്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ ജയ് ഭീം നേരിട്ട് ആമസോണ്‍ വഴി ഒടിടി റിലീസായാണ് എത്തിയത്.

ഒക്ടോബറില്‍ റിലീസാകുന്ന വേട്ടൈയനിലെ തന്റെ ഭാഗം രജനികാന്ത് പൂര്‍ത്തിയാക്കി എന്നാണ് അപ്‌ഡേറ്റ്. വേട്ടൈയനില്‍ അന്ധനായിട്ടാണ് രജനികാന്ത് വേഷമിടുകയെന്നും സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും. മലയാളത്തില്‍ നിന്ന് ഫഹദും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.

ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, തെലുങ്ക് താരം റാണ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇതുവരെ കണ്ടരീതിയിലുള്ള രജനി ചിത്രം ആയിരിക്കില്ല വേട്ടൈയന്‍ എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം.

Top