CMDRF

മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണ വിരുദ്ധ വികാരം കേരളത്തില്‍ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തിരഞ്ഞടുപ്പ് വേദികളില്‍ നിന്നും പിന്തിരിപ്പിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുല്‍ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസില്‍ നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി, സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ മുഴുവന്‍ കേസുകളിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മില്‍ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുല്‍ ഗാന്ധി 22ന് തൃശൂരില്‍ പ്രസംഗിക്കും.

സൈബര്‍ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബര്‍ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തിരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയില്‍ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും. കേരളത്തില്‍ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടുമെന്നും ചെന്നിത്തല പറഞ്ഞു.

Top