CMDRF

ബലാത്സംഗ കൊലപാതകം; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ

സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്

ബലാത്സംഗ കൊലപാതകം; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ
ബലാത്സംഗ കൊലപാതകം; സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിൽ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാൻ സമരം ചെയ്യുന്ന ഡോക്ട‍ർമാരോട് നിർദ്ദേശിച്ചിരുന്നു. കൊൽക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും ജൂനിയർ ഡോക്ടർമാർ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിർദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നൽകാൻ ഡോക്ടർമാർക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ട‍മാർ തിരികെ പ്രവേശിച്ചില്ലെങ്കിൽ പശ്ചിമ ബംഗാൾ സർക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. ഡോക്ടർമാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാൾ സർക്കാരിനോട് കോടതി നിർദേശിച്ചു. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, വിശ്രമമുറികൾ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് 23ഓളം രോഗികൾ മരിച്ചെന്ന് സീനിയർ അഡ്വക്കേറ്റ് കപിൽ സിബലിന്റെ വാദത്തെ തുടർന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Top