കേരള ബാങ്കിനെതിരെ കടുത്ത നടപടി സ്വീകരിച്ച് റിസർവ് ബാങ്ക്

കേരള ബാങ്കിനെതിരെ കടുത്ത നടപടി സ്വീകരിച്ച് റിസർവ് ബാങ്ക്

തിരുവനന്തപുരം: കേരളാ ബാങ്കിനെതിരെ കടുത്ത നടപടി സ്വീകരിച്ച് റിസർവ് ബാങ്ക്. കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസർവ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാവില്ല. നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിർദ്ദേശമുണ്ട്. വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് കേരളാ ബാങ്ക് കത്തയച്ചു. നബാർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി.

റിസർവ്വ് ബാങ്കിൻറെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്. പുതിയ വായ്പകൾ മാത്രമല്ല, 25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തിൽ പറയുന്നു. ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസർവ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാണ്.

കേരളാ ബാങ്കിൻറെ റാങ്കിംഗ് മാനദണ്ഡങ്ങൾ വിലയിരുത്താൽ റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാർഡാണ്. മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാർക്കിട്ടുമാണ് റാങ്കിംഗ് ശുപാർശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.

Top