ദോഹ: യൂറോപ്യൻ ക്ലബ് ചാമ്പ്യന്മാരായ റയൽ മഡ്രിഡ് ഖത്തറിൽ പന്തുതട്ടാനെത്തുന്നു. പ്രഥമ ഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിന്റെ അവസാന ഘട്ട മത്സരങ്ങളുടെ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതോടെയാണ് കിലിയൻ എംബാപ്പെയും റോഡ്രിഗോയും ലൂകാ മോഡ്രിചുമെല്ലാം കളിക്കുന്ന റയൽ മഡ്രിഡിന്റെ മത്സരത്തിന് വേദിയാകാനുള്ള അവസരം ലഭിച്ചത്. ഡിസംബർ 18ന് ഖത്തർ ദേശീയ ദിനത്തിലാണ് ഫിഫ ഇൻറർകോണ്ടിനെന്റൽ കപ്പ് ഫൈനൽ.
യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മഡ്രിഡ് നേരിട്ട് ഫൈനൽ പ്രവേശനം ലഭിച്ചാണ് ഖത്തറിലെത്തുന്നത്. പ്ലെ ഓഫിലെ രണ്ടു മത്സരങ്ങൾക്കും ഖത്തർ വേദിയാകും. ഡിസംബർ 11നും 14നുമാണ് പ്ലെ ഓഫ് മത്സരങ്ങൾ. ഈ കളിയിലെ വിജയികളാകും ഫൈനലിൽ റയലിന്റെ എതിരാളികൾ.
2022 ലോകകപ്പ് ഫൈനലിൽ ഫ്രഞ്ചു കുപ്പായത്തിൽ കിലിയൻ എംബാപ്പെ കളിച്ച അതേ ദിവസം തന്നെ മറ്റൊരു കിരീടപ്പോരാട്ടത്തിൽ താരം ഖത്തറിൽ കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.