CMDRF

ദുരിതാശ്വാസ നിധി; ക്യു ആർ കോഡ് സംവിധാനം ഒഴിവാക്കും

ദുരിതാശ്വാസ നിധി; ക്യു ആർ കോഡ് സംവിധാനം ഒഴിവാക്കും
ദുരിതാശ്വാസ നിധി; ക്യു ആർ കോഡ് സംവിധാനം ഒഴിവാക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂ ആർ കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാൽ ഒഴിവാക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുപിഐ ഐഡി വഴി സഹായം നൽകാം. ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യും. ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒന്നാകെ വയനാടിനെ കൈപിടിച്ചുയർത്താൻ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരാണ് നാം ഏവരും എന്ന മാനവികതയുടെ പതറാത്ത സന്ദേശമാണ് കേരളത്തിൽ മുഴങ്ങുന്നത്. മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യം. അതിനുളള ചര്‍ച്ചകള്‍ തുടങ്ങി. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. വെളളാര്‍മല സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുളള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണ്. ഇതു സംബന്ധിച്ച് നിരന്തരം കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ടെന്നും ഏറ്റവും പോസിറ്റീവായി സഹകരിക്കുന്ന നിലപാടാണ് മാധ്യമങ്ങൾ പൊതുവെ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വയനാടിന്റെ പുനർനിർമ്മാണത്തിന്റെ നേതൃസ്ഥാനത്ത് തന്നെ മാധ്യമസാന്നിദ്ധ്യം തുടർന്നും ഉണ്ടാകണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 206 പേരെ കണ്ടത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചിൽ തുടരുകയാണ്. 1419 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 40 ടീമുകൾ 6 സെക്ടറുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

Top