CMDRF

പുടിൻ ഉത്തരകൊറിയ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും

പുടിൻ ഉത്തരകൊറിയ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും
പുടിൻ ഉത്തരകൊറിയ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി യു.എസും ദക്ഷിണ കൊറിയയും

വാഷിംങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുടിന്റെ സന്ദര്‍ശനത്തെകുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യു.എസും ദക്ഷിണ കൊറിയയും. ഉത്തര കൊറിയയുമായി അടുത്ത സൈനിക ബന്ധം സ്ഥാപിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ്.

സന്ദര്‍ശനത്തോടനുബന്ധിച്ച് കിം ഇല്‍ സങ് സ്‌ക്വയറില്‍ പരേഡിന് സാധ്യതയുണ്ടെന്ന സൂചന നല്‍കി പ്യോങ്യാങ്ങിലെ വിമാനത്താവളത്തില്‍നിന്ന് സിവിലിയന്‍ വിമാനങ്ങള്‍ നീക്കം ചെയ്തതായി സിയോള്‍ ആസ്ഥാനമായുള്ള വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഒരാഴ്ച നീണ്ട റഷ്യന്‍ പര്യടനത്തിനുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ പുടിന്‍ പദ്ധതിയിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എന്‍ പ്രമേയങ്ങള്‍ ലംഘിച്ച് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യക്ക് ആയുധങ്ങള്‍ നല്‍കിയതിന് പകരമായി ഉത്തര കൊറിയക്ക് ബഹിരാകാശ പദ്ധതിയില്‍ റഷ്യന്‍ സഹായം നല്‍കാന്‍ ഇരു നേതാക്കളും സമ്മതിച്ചതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

റഷ്യ ഉത്തര കൊറിയന്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നുവെന്നത് അസംബന്ധമാണെന്നായിരുന്നു മോസ്‌കോയുടെ പ്രതികരണം. എന്നാല്‍, ജനുവരി 2ന് റഷ്യന്‍ പ്രദേശത്തുനിന്ന് വിക്ഷേപിച്ച് ഉക്രെയ്ന്‍ നഗരമായ ഖാര്‍കിവില്‍ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഉത്തര കൊറിയന്‍ ഹ്വാസോംഗ് -11 സീരീസ് ബാലിസ്റ്റിക് മിസൈലില്‍ നിന്നുള്ളതാണെന്ന് യു.എന്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു.

റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള അടുത്ത സൈനിക ബന്ധം മേഖലയില്‍ കൂടുതല്‍ അസ്ഥിരതക്ക് കാരണമാകുമെന്ന് യു.എസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുര്‍ട്ട് കാംബെല്‍ തന്റെ ദക്ഷിണ കൊറിയന്‍ പ്രതിനിധി കിം ഹോങ്-ക്യുനിനെ അറിയിച്ചിരുന്നു.

ദക്ഷിണ കൊറിയയും ആശങ്കയോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്. സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്ന് ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ദക്ഷിണ കൊറിയയുടെയും ചൈനയുടെയും വിദേശ-പ്രതിരോധ ഉദ്യോഗസ്ഥര്‍ തമ്മില്‍ അടുത്തയാഴ്ച ആദ്യം സോളില്‍ നടക്കുന്ന ചര്‍ച്ചകളുടെ അതേ സമയമാണ് പുടിന്‍ തന്റെ ഉത്തര കൊറിയന്‍ യാത്രക്ക് തെരഞ്ഞെടുത്തതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് തങ്ങളുടെ അയല്‍ക്കാരനാണെന്നും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്ന ഒരു സൗഹൃദ രാജ്യമാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇത് റഷ്യ ഉത്തര കൊറിയയുമായി ബന്്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ്. നമ്മുടെ ബന്ധങ്ങളുടെ വികാസത്തിനുള്ള സാധ്യത വളരെ ആഴത്തിലുള്ളതാണ്. അയല്‍ക്കാരുമായി നല്ല ബന്ധം വളര്‍ത്തിയെടുക്കാനുള്ള തങ്ങളുടെ അവകാശം ആരെയും ആശങ്കപ്പെടുത്തേണ്ടതില്ലെന്നും ആര്‍ക്കും അതിനെ വെല്ലുവിളിക്കാനാവില്ലെന്നും ദിമിത്രി പ്രസ്താവിച്ചിരുന്നു.

ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെട്ടതിന് പിന്നാലെയാണ് ഉത്തര കൊറിയയുമായി അടുത്ത ബന്ധം ഉറപ്പിക്കുന്നതിനുള്ള റഷ്യന്‍ ശ്രമം.

Top