കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് തൻറെ ഔദ്യോഗികമായ രാജി മോഹൻലാലിന് നൽകി സിദ്ദിഖ്. തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം തനിക്കെതിരായ ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സിദ്ദിഖ് പറഞ്ഞു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ചുവടെ :
2016 ൽ പ്രായപൂർത്തിയാകും മുൻപ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയർത്തിയ ആരോപണത്തിന് പിന്നാലെ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചു. താര സംഘടനയായ അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനാണ് സിദ്ദിഖ് കത്ത് നൽകിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങൾ വന്ന അവസ്ഥയിൽ സർക്കാർ കേസ് എടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തിൽ സിദ്ദിഖിൻറെ നീക്കം.
Also read: സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു: ആരോപണവുമായി യുവനടി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിൽ കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.