ഡൽഹി: കേസുകളുടെ പരിഗണനാക്രമത്തിൽ ചിലർ തിരിമറി നടത്തുന്നുവെന്നു നിരീക്ഷിച്ച് സുപ്രീം കോടതി. വിഷയത്തിൽ പെട്ടെന്ന് തന്നെ വിശദീകരണം നൽകാൻ റജിസ്ട്രിയോടു ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഒക്ടോബർ 14 ലേക്കു മാറ്റിയ ഒരു കേസ് അപ്രതീക്ഷിതമായി ബെഞ്ചിന്റെ പരിഗണനയിലെത്തിയതോടെയാണു കോടതി ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയത്.
നടപടിക്രമം പാലിക്കാതെ കേസ് ലിസ്റ്റ് ചെയ്യാൻ അനുവദിക്കില്ല
മനഃപൂർവം കേസ് ലിസ്റ്റിങ്ങിനെ സ്വാധീനിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നു പറഞ്ഞ കോടതി ഇത്തരം നടപടികൾ ഒരിക്കലും അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. കോടതി പറയുന്നു- ‘ആരോ ചിലർ റജിസ്ട്രിയിൽ കൈകടത്തുകയും മുൻപു നൽകിയ ഉത്തരവുകൾക്കു വിരുദ്ധമായി ലിസ്റ്റിങ് രീതികളിൽ തിരിമറി നടത്തുകയും ചെയ്യുന്നുണ്ട്. ഇതൊരിക്കലും അനുവദിക്കാനാവില്ല’.
Also Read: ആക്ഷൻ, ഓക്കേ കട്ട്; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ വ്യാജരക്തദാനം; ബിജെപി നേതാവിന് ട്രോൾ
നടപടിക്രമം പാലിക്കാതെ ഇത്തരത്തിൽ കേസ് ലിസ്റ്റ് ചെയ്യുന്നതിനെതിരെ മുൻപും സുപ്രീം കോടതി വിമർശനം ഉയർത്തിയിട്ടുണ്ട്. ഓരോ കേസിന്റെയും പരിഗണനാ തീയതി നിശ്ചയിക്കുന്നതടക്കം ഭരണനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥ സംവിധാനമാണു റജിസ്ട്രി.