CMDRF

നീറ്റ് പരീക്ഷ: പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം, 5 മാർക്ക് നഷ്ടപ്പെടും

നീറ്റ് പരീക്ഷ: പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം, 5 മാർക്ക് നഷ്ടപ്പെടും
നീറ്റ് പരീക്ഷ: പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം, 5 മാർക്ക് നഷ്ടപ്പെടും

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ പുതുക്കിയ മെറിറ്റ് പട്ടിക 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.സുപ്രീംകോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.നീറ്റ് പരീക്ഷയിൽ തെറ്റായ ഉത്തരത്തിനു നൽകിയ മാർക്ക് റദ്ദാക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണു റാങ്ക് ലിസ്റ്റ് ഭേദഗതി ചെയ്യാൻ ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) തീരുമാനിച്ചത്. ഇതോടെ പ്രവേശന നടപടികളിൽ കാലതാമസം നേരിട്ടേക്കുമെന്ന് ആശങ്കയുമുണ്ട്. 4 ലക്ഷത്തോളം വിദ്യാർഥികളുടെ 5 മാർക്ക് വീതം കുറച്ചാണ് റാങ്ക് ലിസ്റ്റ് പുതുക്കുക. നീറ്റ് പരീക്ഷയിലെ 19–ാം ചോദ്യത്തിനു വ്യത്യസ്തമായ 2 ഓപ്ഷനുകൾ ശരിയുത്തരമായി രേഖപ്പെടുത്തിയവർക്കു മാർക്ക് നൽകിയ നടപടി ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു.

എൻസിഇആർടിയുടെ പഴയ സിലബസ് അനുസരിച്ച് ഒരു ഉത്തരവും പുതിയ സിലബസ് അനുസരിച്ച് മറ്റൊരു ഉത്തരവും ശരിയാണെന്നായിരുന്നു ഇതിനു കേന്ദ്രം നൽകിയ മറുപടി. സുപ്രീംകോടതി നിർദേശപ്രകാരം ഡൽഹി ഐഐടി സമർപ്പിച്ച റിപ്പോർട്ടിൽ ഓപ്ഷൻ നാലാണു ശരിയുത്തരമെന്ന് വ്യക്തമാക്കി. ഇതോടെ ഓപ്ഷൻ നാലിനു മാത്രം മാർക്ക് നൽകിയാൽ മതിയെന്ന് കോടതി നിർദേശിച്ചു. തത്ഫലമായി ഓപ്ഷൻ 2 രേഖപ്പെടുത്തിയ 4 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതോടെ 5 മാർക്ക് നഷ്ടപ്പെടും. ഇവർക്ക് നെഗറ്റീവ് മാർക്ക് നൽകേണ്ടെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോടതി നിർദേശമനുസരിച്ച് മാർക്ക് പുനർനിശ്ചയിക്കുമ്പോൾ നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും മാറ്റം വരും. പുതിയ റാങ്ക് അനുസരിച്ചുള്ള പട്ടിക തയാറാക്കിയ ശേഷമേ എൻടിഎയ്ക്കു പ്രവേശന നടപടികൾ ആരംഭിക്കാനാകൂ.

ബുധനാഴ്ച കൗൺസിലിങ് ആരംഭിക്കുമെന്നാണ് കഴിഞ്ഞയാഴ്ച എൻടിഎ സുപ്രീംകോടതിയെ അറിയിച്ചത്. ഓഗസ്റ്റ് പകുതിയോടെ ആരംഭിച്ചിരുന്ന ഒന്നാം സെമസ്റ്റർ മെഡിക്കൽ അധ്യയനം ഇത്തവണ സെപ്റ്റംബറിലേക്ക് നീളാനും സാധ്യതയുണ്ട്. അതേസമയം, ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിയുടെ ഫലം റദ്ദാക്കില്ല. ചോദ്യച്ചോർച്ചയും ക്രമക്കേടുകളും വ്യാപകമല്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നു ചൂണ്ടിക്കാട്ടിയാണു പുനഃപരീക്ഷാ ആവശ്യം കോടതി തള്ളിയത്.

Top