വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം എസ് ധോണി എന്നിവരിൽ തനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യൻ യുവതാരം റിങ്കു സിങ്. മുൻ നായകനും ഇതിഹാസതാരവുമായ എം എസ് ധോണിയെയോ മറ്റൊരു മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയുമല്ല റിങ്കു തിരഞ്ഞെടുത്തത്. നിലവിൽ ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ശർമ്മയാണ് റിങ്കു തന്റെ ഫേവറിറ്റ് ക്യാപ്റ്റനും ബാറ്ററുമെന്ന് റിങ്കു പറഞ്ഞു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിങ്കു മനസ് തുറന്നത്. രോഹിത് ശർമ്മയെ ഇഷ്ടപ്പെടുന്നതിന് പിന്നിലെ കാരണവും താരം വെളിപ്പെടുത്തി. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി തനിക്ക് വളരെ ഇഷ്ടമാണെന്നാണ് റിങ്കു പറയുന്നത്. ടീമിനെ മികച്ച രീതിയിലാണ് രോഹിത് മുന്നോട്ടുകൊണ്ടുപോവുന്നത്. ബാറ്ററെന്ന നിലയിലും തനിക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രോഹിത്തെന്നും റിങ്കു പറഞ്ഞു.
2024 ജനുവരിയിൽ അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലായിരുന്നു റിങ്കു രോഹിത്തിന് കീഴിൽ ആദ്യമായി കളിച്ചത്. മൂന്ന് മത്സരങ്ങളങ്ങിയ പരമ്പരയിൽ മിന്നുംപ്രകടനം കാഴ്ചവയ്ക്കാനും റിങ്കുവിന് സാധിച്ചു. 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ റിങ്കുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. റിങ്കു ഉറപ്പായും ലോകകപ്പ് സ്‌ക്വാഡിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. റിസർവ് ലിസ്റ്റിലാണ് റിങ്കുവിന് ഇടം പിടിക്കാനായത്.
Also Read:കോഹ്ലി ഇനിയും ഒരു അഞ്ച് വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കും: സഞ്ജയ് ബംഗാർ
ലോകകപ്പ് ടീമിൽ പുറത്തായതിന് പിന്നാലെ രോഹിത് തന്നെ ആശ്വസിപ്പിച്ചിരുന്നെന്നും റിങ്കു വെളിപ്പെടുത്തി. തുടക്കത്തിൽ താൻ നിരാശനായിരുന്നു. എങ്കിലും സംഭവിച്ചത് നല്ലതിനാവാം. രോഹിത് ശർമ്മ തന്നോട് കൂടുതലായി ഒന്നും പറഞ്ഞില്ല. കഠിനാദ്ധ്വാനം തുടരാൻ മാത്രമാണ് പറഞ്ഞത്. രണ്ട് വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പ് വരും. അതിനാൽ താൻ നിരാശപ്പെടേണ്ട സാഹചര്യമില്ലെന്നും റിങ്കു സിംഗ് പറഞ്ഞു.