CMDRF

മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും: ഉത്തരകൊറിയയുടെ ബലൂണുകള്‍ വീണത് പ്രസിഡൻഷ്യൽ ഓഫീസ് വളപ്പിൽ

മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും: ഉത്തരകൊറിയയുടെ ബലൂണുകള്‍ വീണത് പ്രസിഡൻഷ്യൽ ഓഫീസ് വളപ്പിൽ
മനുഷ്യവിസർജ്യവും ടോയ്‌ലെറ്റ്‌ പേപ്പറും: ഉത്തരകൊറിയയുടെ ബലൂണുകള്‍ വീണത് പ്രസിഡൻഷ്യൽ ഓഫീസ് വളപ്പിൽ

സിയോൾ: മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയിലേക്ക് അയക്കുന്നത് മാറ്റമില്ലാതെ തുടരുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ഈ തരംതാണ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിയോൾ രം​ഗത്തെത്തിയതിന് പിന്നാലെ ഇക്കുറി മാലിന്യ ബലൂണുകൾ പതിച്ചതാകട്ടെ പ്രസിഡൻഷ്യൽ ഓഫീസിന്‍റെ വളപ്പിൽ. ദക്ഷിണ കൊറിയയിലേക്ക് ബലൂണുകൾ ഉത്തര കൊറിയ പറത്തിവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്‌ച രാവിലെയോടെ അതിർത്തി കടന്ന് ബലൂണുകൾ സിയോളിന് വടക്ക് ഭാഗത്തേക്ക് പറക്കുകയായിരുന്നു. വീണുകിടക്കുന്ന വസ്‌തുക്കളില്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്‌താവനയില്‍ അറിയിച്ചു. മെയ് അവസാനത്തിനു ശേഷം ഉത്തരകൊറിയ നടത്തുന്ന പത്താമത്തെ വിക്ഷേപണമാണിത്. കെ-പോപ്പ് ഗാനങ്ങളും ഉത്തര കൊറിയക്കെതിരായ പ്രചാരണ സന്ദേശങ്ങളും ദക്ഷിണ കൊറിയ അതിര്‍ത്തി പ്രദേശങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിച്ച സാഹചര്യത്തിലാണ് ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ കൊണ്ട് ആക്രമണം നടത്തുന്നത്.

ഇതുവരെ 2,000-ല്‍ അധികം കൂറ്റൻ ബലൂണുകൾ ദക്ഷിണ കൊറിയയിൽ വന്നുവീണിട്ടുണ്ട് എന്നാണ് കണക്ക്. പേപ്പർ, തുണിയുടെ അവശിഷ്‌ടങ്ങൾ, സിഗരറ്റ് കുറ്റികൾ, വളം എന്നിവയടക്കം ബലൂണുകളില്‍ കെട്ടിയാണ് ഉത്തര കൊറിയ പറത്തിവിടുന്നത്. ദക്ഷിണ കൊറിയൻ പ്രവർത്തകർ ബലൂണുകൾ വഴി അതിർത്തിയിൽ രാഷ്‌ട്രീയ ലഘു ലേഖകൾ എത്തിക്കുന്നതിന് പകരമായാണ് തങ്ങള്‍ ബലൂണുകള്‍ അയക്കുന്നത് എന്നാണ് ഉത്തര കൊറിയയുടെ പ്രതികരണം. ഉത്തര കൊറിയയുടെ ബലൂൺ ആക്രമണത്തിന് പ്രതികാരമായി 40 ദിവസത്തിന് ശേഷം ദക്ഷിണ കൊറിയ കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചഭാഷിണി സംപ്രേക്ഷണം പുനരാരംഭിച്ചിരുന്നു. മുൻനിര ഉത്തര കൊറിയൻ സൈനികരെയും അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാരെയും ദക്ഷിണ കൊറിയൻ പ്രചാരണ സംപ്രേക്ഷണങ്ങൾ സ്വാധീനിക്കുമെന്ന് നിരീക്ഷകർ പറയുന്നു.

വിദേശ വാർത്തകളുടെ വരവ് തടയാനും സ്വേച്ഛാധിപത്യ ഭരണം നിലനിർത്താനുമുള്ള ഉത്തര കൊറിയയുടെ ശ്രമങ്ങൾക്ക്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലഘുലേഖ വിതരണം വലിയ ഭീഷണിയാണ് എന്ന് ഉത്തര കൊറിയ കണക്കാക്കുന്നതായാണ് വിദഗ്‌ധർ പറയുന്നത്. ബലൂണുകൾ വലിയ നാശനഷ്‌ടം വരുത്തുന്നില്ലെങ്കിലും കെമിക്കൽ, ബയോളജിക്കൽ ഏജന്‍റുകൾ പോലുള്ള അപകടകരമായ വസ്‌തുക്കൾ ബലൂണ്‍ വഴി താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയ ആശങ്കപ്പെടുന്നുണ്ട്. ഉത്തര കൊറിയയുടെ ബലൂണുകൾ പറത്തിവിടല്‍ തുടരുന്നതിനാൽ കര അതിർത്തിയിലെ എല്ലാ പ്രധാന സൈറ്റുകളിലും ഉച്ചഭാഷിണികളിൽ നിന്ന് പ്യോങ്യാങ് വിരുദ്ധ പ്രചാരണം സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. അതേസമയം ദക്ഷിണ കൊറിയൻ പ്രചാരണ സംപ്രേക്ഷണങ്ങളോട് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്‍റെ സഹോദരി കിം യോ ജോങ്, ദക്ഷിണ കൊറിയൻ സിവിലിയൻ ലഘു ലേഖകൾക്കെതിരെ പ്രതിരോധ നടപടികളെടുക്കുമെന്ന് കഴിഞ്ഞയാഴ്‌ച പറഞ്ഞിരുന്നു.

Top