മുട്ടനാടുകളുടെ യുദ്ധത്തില്‍ നേട്ടമുണ്ടാക്കുന്ന ചോരക്കൊതിയന്‍ ചെന്നായയുടെ കുടിലതയാണ് അമേരിക്കയ്ക്കുള്ളത്. യുദ്ധത്തില്‍ ആരും വിജയിക്കുന്നില്ല ആത്യന്തികമായി ഇരുപക്ഷത്തിനും അത് സമ്മാനിക്കുന്നത് പരാജയം മാത്രമാണ് ലോകത്തെവിടെ യുദ്ധമുണ്ടായാലും നേട്ടമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അമേരിക്ക അതിനായി പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്.
എവിടെ പ്രശ്നമുണ്ടായാലും അതില്‍ ഇടപെടുക തങ്ങള്‍ക്കനുകൂലമാക്കി മാറ്റുക എന്ന കുതന്ത്രമാണ് മഹായുദ്ധകാലം മുതല്‍ക്കേ അമേരിക്ക പയറ്റി വരുന്നത്. യുദ്ധ രാജ്യങ്ങളുടെ സമ്പദ്ശേഷിയില്‍ കണ്ണുവയ്ക്കുന്ന അമേരിക്ക അതിനെ തകര്‍ക്കാനുതകുന്ന പദ്ധതികളെല്ലാം കൗശലപൂര്‍വം നടപ്പിലാക്കാറുണ്ട്. റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ യുക്രെയ്ന്റെ സഖ്യകക്ഷിയായി നിലകൊള്ളുന്ന അമേരിക്ക യഥാര്‍ത്ഥത്തില്‍ കൈ നനയാതെ തങ്ങള്‍ക്കൊപ്പം വളര്‍ന്ന റഷ്യയെ തറപറ്റിക്കാനാണ് ശ്രമിക്കുന്നത്.
Also Read: ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…
ആയുധക്കച്ചവടം
കാലാകാലങ്ങളായി യുദ്ധമുഖത്ത് ആയുധക്കച്ചവടം നടത്തി ഏറ്റവും ലാഭം കൊയ്യുന്നതും അമേരിക്കയാണ്. അതേസമയം ആയുധമിടപാടുകള്‍ക്കുള്ള പണം ലഭിച്ചില്ലെങ്കിലും, പരോക്ഷമായ രീതിയില്‍ അതാത് രാജ്യങ്ങളില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും അത് പിരിച്ചെടുക്കാനുള്ള വൈദഗ്ധ്യം അമേരിക്കയ്ക്കുണ്ട്. സൈനിക സഹായ വാഗ്ദാനങ്ങള്‍ക്കിടെ പഴകിത്തുടങ്ങിയ എല്ലാ യുദ്ധോപകരണങ്ങളും ഇടയ്ക്കിടയ്ക്ക് വിറ്റഴിക്കണമെന്നുള്ളതും അമേരിക്കയ്ക്ക് നിര്‍ബന്ധമാണ്.
എരിതീയില്‍ എണ്ണ വാരിക്കോരി ഒഴിച്ച് യുദ്ധം നാളുകളോളം നീട്ടാനും അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കുചേര്‍ക്കാനുള്ള കുടിലതന്ത്രങ്ങളും അമേരിക്ക മെനയുന്നുണ്ട്. നേരിട്ട് യുദ്ധങ്ങളില്‍ പങ്കെടുക്കാതെയും തങ്ങളുടെ മണ്ണില്‍ തൊടാന്‍ ആരേയും അനുവദിക്കാതെയുമുള്ള ആയുധക്കച്ചവട തന്ത്രമാണ് അമേരിക്കയ്ക്ക് പ്രിയം.
Also Read: യുദ്ധം തിന്നുന്ന മനുഷ്യ ജീവനുകൾ , അനാഥമാകുന്ന മൃതദേഹങ്ങള്‍
കുര്‍സ്‌ക് മേഖലയില്‍ നിന്ന് യുക്രേനിയന്‍ സായുധസേനയെ പടികടത്താനുള്ള ആവശ്യമായ ശക്തികളും വിഭവങ്ങളും റഷ്യയുടെ കൈവശമുണ്ട്. കഴിഞ്ഞ ദിവസം അരങ്ങേറിയ അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക നടപടികളില്‍ ഇതുവരെ 10,400 യുക്രേനിയന്‍ സൈനികരും 80 ലധികം ടാങ്കുകളും ഇല്ലാതാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ യുദ്ധ സഹായത്തിനായി അമേരിക്കയെ ആശ്രയിച്ച യുക്രെയ്‌നിലൂടെ റഷ്യയെ ഒറ്റപ്പെടുത്താനും, ലോകത്ത് എന്ത് സംഭവിച്ചാലും നേട്ടം കൊയ്യാനുമുള്ള അമേരിക്കന്‍ പിടിവാശിയാണ് വിജയിച്ചത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലും എല്ലാം കൈപിടിയിലൊതുക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് യുക്രേനിയന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന നീക്കത്തിലൂടെ അമേരിക്ക നടത്തുന്നത്.
Also Read: വെടിയൊച്ചകൾ നിലക്കുന്നില്ല; തോക്കിൻ മുനയിലും ഉരിയാടാതെ അമേരിക്ക
ഇതിനായി യുഎസ് മിലിട്ടറി പൈലറ്റുമാരെ ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. റൊമാനിയയിലെ നാറ്റോയുടെ റീജിയണല്‍ എഫ്-16 പരിശീലന കേന്ദ്രത്തിലേക്ക് മുന്‍ യുഎസ് മിലിട്ടറി പൈലറ്റുമാരുടെ നിയമനത്തിനായുള്ള ചരടുവലികളും നടക്കുന്നുണ്ട്.
അമേരിക്കയിലെ സൈനിക വ്യോമയാന മേഖലയിലെ മുന്‍നിര പ്രതിരോധ കരാറുകാരാണ് ഡ്രേക്കന്‍ ഇന്റര്‍നാഷണല്‍. സൈനിക, പ്രതിരോധ വ്യവസായ ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ള കരാര്‍ എയര്‍ സേവനങ്ങളും യുദ്ധവിമാനങ്ങളും അമേരിക്കന്‍ ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. റൊമാനിയയിലെ 86-ാമത്തെ എയര്‍ ബേസില്‍ സ്ഥിതിചെയ്യുന്ന റൊമാനിയന്‍ എയര്‍ഫോഴ്സ് എഫ്-16 പരിശീലന കേന്ദ്രത്തിലേക്കുള്ള പരിശീലകര്‍ക്കായി നിരവധി തൊഴിലവസരങ്ങള്‍ ഡ്രേക്കന്‍ ഇന്റര്‍നാഷണല്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
Also Read: ഇസ്രയേലിന് ആയുധം നൽകില്ലെന്ന ബ്രിട്ടൻ തീരുമാനം; അമേരിക്കയ്ക്കും അമ്പരപ്പ്, ഭരണമാറ്റം തിരിച്ചടിച്ചു
അന്‍പതോളം യുക്രേനിയന്‍ പൈലറ്റുമാര്‍ക്കാണ് അമേരിക്ക പരിശീലന സഹായം നല്‍കുന്നത്. F-16 ഇന്‍സ്ട്രക്ടര്‍ പൈലറ്റ്, F-16 എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ടെക്നീഷ്യന്‍, എയര്‍ക്രൂ ഫ്ലൈറ്റ് എക്യുപ്‌മെന്റ് സ്പെഷ്യലിസ്റ്റ് എന്നിവയും കേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന മറ്റ് സ്ഥാനങ്ങളും സഹായ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ആയുധങ്ങള്‍ക്ക് പുറമെ എഫ് -16 യുദ്ധവിമാനങ്ങള്‍ പരിശീലിപ്പിക്കാനുള്ള കരാറുകാരെയും വേണമെന്ന് യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള അനുവാദം പ്രത്യക്ഷത്തില്‍ അമേരിക്ക നല്‍കിയിരുന്നില്ല.
Also Read: കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ യുക്രെയിൻ കള്ളം പറയുന്നു, തുറന്നടിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്
സുരക്ഷയെക്കുറിച്ചുള്ള ആശങ്ക, സമാധാനവും, ജനാധിപത്യവും പുനഃസ്ഥാപിക്കുക എന്നിവയെ മുന്‍നിര്‍ത്തി യുക്രെയ്ന്റെ ആവശ്യത്തെ നിരാകരിക്കുന്നു എന്ന പൊള്ളവാദമാണ് അമേരിക്ക ലോകത്തിന് മുന്നില്‍വച്ചത്.
എന്നാല്‍ എഫ് -16 യുദ്ധവിമാനവും മറ്റ് ആയുധങ്ങളും പരിപാലിക്കാന്‍ സിവിലിയന്‍ കരാറുകാരെ യുക്രെയ്‌നിലേക്ക് അയയ്ക്കാന്‍ അമേരിക്ക രഹസ്യമായി പദ്ധതിയിട്ടിരുന്നു. ഭാവിയില്‍ യുക്രെയ്‌നിലേക്ക് പരിശീലകരെയടക്കം അയക്കാനുള്ള അമേരിക്കന്‍ സാധ്യത തന്നെയാണ് ഇതിലൂടെ അവര്‍ സൂചിപ്പിച്ചത്.