ബംഗ്ലാദേശിനെതിരെ പൊരുതാൻ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളിലാണ് പ്രഖ്യാപിച്ചത്. മലയാളിയുടെ അഭിമാന താരം
സഞ്ജു സാംസണും പട്ടികയിൽ ഇടം പിടിച്ചിരുന്നു. ബംഗ്ലാദേശിനെതിരെ ഓപ്പണറായി സഞ്ജു കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സഞ്ജുവും അഭിഷേക് ശര്‍മയുമായിരിക്കും ഓപ്പണിങ്ങില്‍ എത്തുക. ഈ വാർത്തകളിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സബാ കരിം.
അഭിഷേകിനൊപ്പം റിങ്കു സിങ് ഓപ്പണറായി ഇറങ്ങണമെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ ആവശ്യം. ജിയോ സിനിമയിലൂടെ കരിം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ‘അഭിഷേക് ശര്‍മക്കൊപ്പം ഇന്ത്യന്‍ ഓപ്പണിങ്ങില്‍ റിങ്കു സിങ്ങിനെ കാണാന്‍ ശക്തമായ സാധ്യതയുണ്ട്. റിങ്കു ആറോ എഴോ നമ്പറില്‍ എപ്പോഴും വരും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് മത്സരങ്ങളില്‍ അധികം പന്തുകള്‍ ലഭിക്കുന്നില്ല,’ മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.
Also Read: സ്വന്തം നാട്ടില്‍ പരമ്പര തോറ്റ് ഇംഗ്ലണ്ട്
റിങ്കു സിങ് ഇതുവരെ തന്റെ കരിയറില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടില്ല എന്നുള്ളതും എടുത്തുപറയേണ്ട ഒന്നാണ്. ഇന്ത്യക്കായി 23 ടി-20യില്‍ 17 ഇന്നിങ്‌സുകളില്‍ ബാറ്റെടുത്ത റിങ്കു 418 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധസെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഫിനിഷിങ് റോളില്‍ കളിക്കുന്ന ഒരു താരത്തെ ടീം മാനേജ്‌മെന്റ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നതും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നതാണ്.
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇന്ത്യ ബിക്കെതിരെ സെഞ്ച്വറി നേട്ടത്തിൽ തിളങ്ങിയ സഞ്ജു 101 പന്തില്‍ 106 റണ്‍സാണ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്‌സുകളും എറിഞ്ഞിട്ട് രണ്ടാം ഇന്നിങ്സില്‍ 53 പന്തില്‍ 45 റണ്‍സും സഞ്ജു സ്വന്തമാക്കി. ശ്രീലങ്കക്കെതിരെയുള്ള കഴിഞ്ഞ ടി-20 പരമ്പരയിലെ രണ്ടു മത്സരത്തിലും നിരാശാജനകമായ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് സഞ്ജു ഔട്ടായത്.