CMDRF

ആർജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ

ആർജി കർ ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്

ആർജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ
ആർജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ

ഡൽഹി: കൊൽക്കത്ത ആർജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ. സന്ദീപ് ഘോഷിനെ കൊൽക്കത്ത സ്പെഷ്യൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് സിബിഐ കൊണ്ടുപോയി. ആർജി കർ ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്. വനിത ഡോക്ടർ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലേക്ക് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിയതിലെ ക്രമക്കേട് ഉൾപ്പെടെയാണ് അന്വേഷിക്കുന്നത്.

ഡോ. സന്ദീപ് ഘോഷിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത് സന്ദീപ് ഘോഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. ഡോക്ടറുടെ കൊലപാതക കേസിന് പിന്നാലെയാണ് ഡോ. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവും ശക്തമായത്. ഡോക്ടർ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗസ്റ്റ് 12നാണ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സന്ദീപ് ഘോഷ് രാജിവെക്കുന്നത്. കഴിഞ്ഞയാഴ്ച ഐഎംഎ സന്ദീപ് ഘോഷിൻറെ അംഗത്വവും റദ്ദാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പതിനാറ് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐയുടെ നടപടി. രാത്രിയോടെ സന്ദീപ് ഘോഷിൻറെ അറസ്റ്റ് രേഖപ്പെടുത്തി. സന്ദീപ് ഘോഷിൻറെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിശദാംശങ്ങൾ ചുവടെ:

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സജ്ഞയ് റോയി എന്നയാളെ നേരത്തെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് നുണ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധന നടത്തിയിരുന്നു.

Also read: നിയമവിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, കുറ്റകൃത്യം നടന്ന ദിവസം വനിതാ ഡോക്ടറുടെ കൂടെ അത്താഴം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന നാല് ഡോക്ടർമാർ, മറ്റൊരു സിവിൽ വളണ്ടിയർ എന്നിവരുടെ നുണപരിശോധനയാണ് കഴിഞ്ഞ ദിവസം സിബിഐ നടത്തിയത്. സാൾട് ലേക്കിലെ സിബിഐ ഓഫീസിലായിരുന്നു പരിശോധന. നിലവിൽ സജ്ഞയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐയുടെയും വിലയിരുത്തൽ. ഇതിനിടെയാണിപ്പോൾ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.കേസ് അട്ടിമറിക്കാൻ ലോക്കൽ പൊലീസിൻറെ ഭാഗത്ത് നിന്നും ശ്രമം നടന്നു എന്നും നേരത്തെ സിബിഐ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊലപാതകത്തെത്തുടർന്ന് തുടങ്ങിയ പ്രതിഷേധം കൊൽക്കത്തയിലിപ്പോഴും തുടരുകയാണ്.

Top