CMDRF

ദുലീപ് ട്രോഫിയിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ

നേരിട്ട രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല.

ദുലീപ് ട്രോഫിയിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ
ദുലീപ് ട്രോഫിയിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ

അനന്ത്പൂർ: ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസണിന് നിരാശ. ഇന്ത്യ എക്കെതിരെ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡിക്കായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു ആറ് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290 റൺസിന് മറുപടിയായി രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഡി ലഞ്ചിന് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ ബാറ്റിംഗ് തകർച്ചയിലാണ്.

40 റൺസോടെ മലയാളി താരം ദേവ്ദത്ത് പടിക്കലും 22 റൺസോടെ റിക്കി ബൂയിയുമാണ് ക്രീസിൽ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിന് പുറത്തായി. ഓപ്പണർ അതർവ ടൈഡെയെ(4) വിക്കറ്റിന് മുന്നിൽ കുടുക്കി ഖലീൽ അഹമ്മദാണ് ഇന്ത്യ ഡിയുടെ ബാറ്റിംഗ് തകർച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഖലീൽ അക്വിബ് ഖാൻറെ കൈകളിലെത്തിച്ചതോടെ ഇന്ത്യ ഡി ഞെട്ടി. യാഷ് ദുബെയും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്ത്യ ഡിയെ തകർച്ചയിൽ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും 14 റൺസെടുത്ത ദുബെയെ അക്വിബ് ഖാൻ മടക്കി.

പിന്നീടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു പ്രതീക്ഷ നൽകിയെങ്കിലും അത് അധികം നീണ്ടില്ല. ടീം സ്കോർ 50 കടന്നതിന് തൊട്ടു പിന്നാലെ സഞ്ജു അക്വിബ് ഖാൻറെ പന്തിൽ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നൽകി മടങ്ങി. ഇതോടെ 52-4ലേക്ക് ഇന്ത്യ ഡി കൂപ്പുകുത്തി. പിന്നീട് കൂടുതൽ നഷ്ടങ്ങളില്ലാതെ റിക്കി ബൂയിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്ത്യ ഡിയെ ലഞ്ചിന് പിരിയുമ്പോൾ 86 റൺസിലെത്തിച്ചു.

Also Read:രോഹിത് കളത്തിന് പുറത്തും ക്യാപ്റ്റനാണ്: പീയുഷ് ചൗള

മറ്റൊരു മത്സരത്തിൽ ഇന്ത്യ ബിക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 438 റൺസെന്ന ശക്തമായ നിലയിലാണ്. എട്ട് റൺസോടെ വിജയ്കുമാർ വൈശാഖും 56 റൺസോടെ മാനസ് സുതാറുമാണ് ക്രീസിൽ. ഇന്നലെ പരിക്ക് മൂലം ബാറ്റ് ചെയ്യാതിരുന്ന റുതുരാജ് ഗെയ്ക്‌വാദ് 58 റൺസെടുത്തു. അൻഷുൽ കാംബോജ് 38 റൺസുമായി തിളങ്ങി. ഇന്ത്യ സിക്കായി മുകേഷ് കുമാർ നാലു വിക്കറ്റ് വീഴ്ത്തി.

Top