CMDRF

സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുമായി സൗദി

സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുമായി സൗദി
സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധനയുമായി സൗദി

റിയാദ് : താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന സൗദിയില്‍ കര്‍ശനമായി തുടരുകയാണ് . 20,471 വിദേശികളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാവകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായത്. 12,972 ഇഖാമ നിയമലംഘകരും 4,812 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴില്‍ നിയമലംഘകരുമാണ് പിടിയിലായത്.

1,050 പേരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത്. ഇവരില്‍ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തി വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 61 പേരെ സുരക്ഷാ വകുപ്പ് പിടികൂടി.

രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാള്‍ക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നല്‍കുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും 15 വര്‍ഷം വരെ തടവും പരമാവധി 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. നിയമ ലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ മക്ക, റിയാദ് മേഖലയിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവര്‍ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Top