ന്യൂഡൽഹി: രാജ്യത്ത് നികുതി അടയ്‌ക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ആദായനികുതി റിട്ടേൺ ഫയലിങ്ങുകൾ വർധിപ്പിച്ചതായി എസ്ബിഐ പഠന റിപ്പോർട്ട്. സമർപ്പിച്ച ആദായനികുതി റിട്ടേൺ ഫയലിങ്ങുകൾ 7.3 കോടിയിൽ നിന്ന് 8.6 കോടിയായി ഉയർന്നു. നികുതി അടയക്കുന്ന അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരുടെ എണ്ണത്തിൽ 74.2 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരിട്ടുള്ള നികുതി സംഭാവനകൾ മൊത്തം നികുതി വരുമാനത്തിന്റെ 56.7 ശതമാനമായി ഉയർന്നു. വ്യക്തിഗത ആദായനികുതി ശേഖരണം കോർപ്പറേറ്റ് ആദായനികുതിയെ മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു. 6.89 കോടി പേർ കൃത്യസമയത്ത് ഫയൽ ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ നികുതിദായകരുടെ എണ്ണം 2.3 മടങ്ങ് വർധിച്ച് 8.62 കോടിയായി.
കോടീശ്വര നികുതിദായകരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2014-നെ അപേക്ഷിച്ച് 2024-ൽ അഞ്ചിരട്ടി വർധിച്ച് 2.2 ലക്ഷമായി. വ്യക്തിഗത നികുതിദായകരിൽ 15 ശതമാനത്തോളം പേർ സ്ത്രീകളാണ്. മൊത്തം റിട്ടേണുകളുടെ 48 ശതമാനം മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശ് ബിഹാർ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ആദായനികുതി ഫയലിംങ് വിഹിതം വർദ്ധിപ്പിക്കുന്നതിൽ മുൻപിലുള്ള സംസ്ഥാനങ്ങളാണ്.