CMDRF

ചൈനീസ് കമ്പനികളിലടക്കം സെബി മേധാവി നിക്ഷേപം നടത്തി; കോണ്‍ഗ്രസ്

സെബി മേധാവിയുടെ വിശദീകരണക്കുറിപ്പിനു പിന്നാലെയാണു പുതിയ ആരോപണങ്ങള്‍

ചൈനീസ് കമ്പനികളിലടക്കം സെബി മേധാവി നിക്ഷേപം നടത്തി; കോണ്‍ഗ്രസ്
ചൈനീസ് കമ്പനികളിലടക്കം സെബി മേധാവി നിക്ഷേപം നടത്തി; കോണ്‍ഗ്രസ്

ഡല്‍ഹി: ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി ബുച്ചിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്. സെബി മേധാവിയുടെ വിശദീകരണക്കുറിപ്പിനു പിന്നാലെയാണു പുതിയ ആരോപണങ്ങള്‍.

ചൈനീസ് കമ്പനികളിലടക്കം മാധബി നിക്ഷേപം നടത്തിയെന്നും ചട്ടവിരുദ്ധമായി 36.96 കോടി രൂപയുടെ ലിസ്റ്റഡ് സെക്യൂരിറ്റികള്‍ ട്രേഡ് ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യം അറിയാമായിരുന്നോ എന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ചൈനയുമായി ഇന്ത്യയുടെ ബന്ധം മോശമായിരുന്ന സമയത്താണ് മാധബി ചൈനീസ് കമ്പനികളില്‍ നിക്ഷേപം നടത്തിയതെന്നാണു പ്രധാന ആരോപണം. 201723 കാലത്താണ് ഇടപാടുകള്‍ നടന്നതെന്നും ഈ സമയത്ത് അവര്‍ സെബി അംഗമോ അധ്യക്ഷയോ ആയിരുന്നുവെന്നും ആരോപിച്ചു.

കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ ആരോപണങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മാധബി രണ്ടാമത്തെ വിശദീകരണക്കുറിപ്പ് ഇറക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ കേസ് മാധബി കൈകാര്യം ചെയ്യുന്നതിനിടെ ഭര്‍ത്താവ് ധാവല്‍ ബുച്ചിന് കമ്പനിയില്‍നിന്ന് 4.78 കോടി രൂപയുടെ വരുമാനം ലഭിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. മഹീന്ദ്ര ഗ്രൂപ്പിന്റെ വിഷയങ്ങള്‍ സെബി പരിഗണിച്ചപ്പോഴൊക്കെ താന്‍ വിട്ടുനിന്നിരുന്നുവെന്നു മാധബി വ്യക്തമാക്കി. നിയമപരമായി വെളിപ്പെടുത്തേണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

Top