കൂട്ടത്തല്ല്; തൃശൂർ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്

കൂട്ടത്തല്ല്; തൃശൂർ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്

തൃശൂർ: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവൻ കുര്യച്ചിറയ്ക്കെതിരെ കേസ്. തൃശൂർ ഡിസിസി ഓഫീസ് സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. പ്രസിഡന്റ് ജോസ് വള്ളൂരിന്റെ അനുയായി നൽകിയ പരാതിയിലാണ് കേസെടുത്തത്.ഡിസിസി പ്രസിഡന്റിനെ കാണാനെത്തിയവരെ മർദ്ദിച്ചതായാണ് പരാതി.

സംഭവത്തിൽ സജീവൻ ഉൾപ്പെടെ എട്ട് പേരെ പ്രതി ചേർത്തു. സജീവനും അനുയായികളും മദ്യപിച്ചെത്തി അക്രമം നടത്തിയതായി ഡിസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ ജോസ് വള്ളൂരിനെതിരെയുള്ള പരാതിയിൽ കേസെടുത്തിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി.

ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ തടഞ്ഞു നിർത്തി കൈയ്യേറ്റം ചെയ്തു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന സജീവൻ കുര്യച്ചിറയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Top