കോഴിക്കോട്: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ വൻവർധനവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം മാത്രം 2,180 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യ്തത്. ജൂൺവരെ മാത്രമുള്ള കണക്കാണിത്. സിറ്റിയിൽ 89ഉം റൂറലിൽ 200ഉം ഉൾപ്പെടെ തിരുവനന്തപുരത്ത് 289 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറമാണ് തൊട്ടുപിന്നിൽ. 242 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസ് -81 കേസുകൾ. റെയിൽവേ പൊലീസ് സംസ്ഥാനതലത്തിൽ അഞ്ച് കേസുകളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 2023ൽ 4,641ഉം 2022ൽ 4,518ഉം 2021ൽ 3,516ഉം 2020ൽ 3,042ഉം കേസുകളാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് അമ്പതിലേറെ പോക്സോ കോടതികൾ ഇത്തരം കേസുകൾ വേഗത്തില്‍ പരിഗണിക്കുന്നതിന് നിലവിലുണ്ടെങ്കിലും ആയിരക്കണക്കിന് കേസുകൾ ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണ്. ശാസ്ത്രീയ പരിശോധന ഫലം സമയബന്ധിതമായി ലഭിക്കാത്തതും സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതുമാണ് കേസുകളുടെ വിചാരണ നീളാൻ ഇടയാക്കുന്നത് എന്നാണ് ആക്ഷേപം. കേസുകളിൽ നീതി വൈകുന്നത് പതിവായതോടെ പോക്സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഇടപെടുന്നതിന് പ്രത്യേക കമ്മിറ്റിയും നിലവിലുണ്ട്.
2012 ജൂൺ 14ന് നിലവിൽ വന്ന പോക്സോ നിയമം പ്രകാരം ലൈംഗിക ചൂഷണങ്ങളിൽനിന്ന് ആൺ, പെൺ വ്യത്യാസമില്ലാതെ 18 വയസ്സുവരെ പ്രായമുള്ളവർക്ക് നിയമംവഴി നീതി ഉറപ്പാക്കുന്നു. വ്യക്തി എന്ന നിലയിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കുവേണ്ട സംരക്ഷണവും നിയമം ലക്ഷ്യമിടുന്നു.