CMDRF

മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ

സർക്കാർ വേട്ടക്കാരോടൊപ്പം തന്നെയെന്ന് വ്യക്തമായി.

മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ
മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നയരൂപീകരണ സമിതിയിൽ മുകേഷിനെ ഉൾപ്പെടുത്തിയതിനെതിരെ ഷാഫി പറമ്പിൽ. ആരോപണ വിധേയരായവരെയാണ് സർക്കാർ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ നിന്ന് സർക്കാരിന്റെ നയം വ്യക്തമാണ്. ലൈം​ഗികാരോപണം നേരിടുന്ന സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

സർക്കാർ വേട്ടക്കാരോടൊപ്പം തന്നെയെന്ന് വ്യക്തമായി. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചാൽ മതിയായിരുന്നു. പലതും വാക്കുകളിൽ മാത്രമാക്കി ഒഴിയുകയാണ് സർക്കാർ. സ്ത്രീ സുരക്ഷയ്ക്ക് ചെലവഴിച്ച പണം സിപിഐഎം സർക്കാരിലേക്ക് തിരിച്ചടക്കണം. മന്ത്രിയും എംഎൽഎയും മാത്രമല്ല സർക്കാർ തന്നെ തുടരാൻ യോഗ്യരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താര പ്രമുഖർക്കെതിരെ ​ഗുരുതര ലൈം​ഗികാരോപണങ്ങളാണ് ഉയരുന്നത്. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്, സിപിഐഎം നേതാവും എംഎൽഎയുമായ മുകേഷ്, എഎംഎംഎ ജനറൽ സെക്രട്ടറി സിദ്ദിഖ് തുടങ്ങിയവർക്കെതിരെ ​ഗുരുതര ലൈം​ഗികാതിക്രമ ആരോപണങ്ങൾ ഉയർന്നിരുന്നു.

Mukesh MLA

അതേസമയം ആരോപണങ്ങൾ തള്ളിയ മുകേഷ് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിപിഐഎം എംഎൽഎ എന്ന നിലയിൽ തനിക്കെതിരെയുള്ള ബാലിശമായ ആരോപണമാണിതെന്നും പറഞ്ഞു. മുകേഷിനെതിരെ കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫാണ് വീണ്ടും രംഗത്തെത്തിയത്. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും ടെസ് ജോസഫ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചോദിച്ചു. നേരത്തേ, സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിലൂടെയായിരുന്നു ടെസ് ജോസഫ് മുകേഷിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു ടെസ് താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് അന്ന് തുറന്നുപറഞ്ഞിരുന്നത്. കോടീശ്വരൻ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് പറഞ്ഞത്. വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.

Also Read:ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തെത്തിയത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചവെന്നായിരുന്നു ആരോപണം. മുറിയിലേക്ക് ക്ഷണിച്ച് ശേഷം കയ്യിലും പിന്നീട് ശരീരത്തിലും സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. സംഭവത്തിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

അതേസമയം ലൈം​ഗികാരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖ് പരാതി നൽകി. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ‌‌ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ് ആരോപിച്ചു. രേവതി സമ്പത് ഉന്നയിച്ച ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത്തും രാജിവെച്ചു.

Top