CMDRF

കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം

നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കിൽ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു

കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ച സാഹചര്യത്തിൽ വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കിൽ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 മാർച്ച് 24ന് രാത്രിയാണ് പരാതിക്കാരിയുടെ ഭർത്താവ് അരുൺ ഷോക്കേറ്റ് മരിച്ചത്. വെള്ളുമണ്ണടി ഓലിക്കര സ്വദേശികളുടെ ഉടമസ്ഥതതയിലുള്ള ഭൂമിയിലെ കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പരാതിയിൽ പറയുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കമ്മീഷന് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചു.

Also read: മിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു

ഭൂമിയുടെ ഉടമകളായ സുശീലനും മകളായ ആശക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭർത്താവിന്റെ മരണത്തോടെ തന്റെയും 13 വയസ്സുള്ള മകളുടെയും ജീവിതം പ്രതിസന്ധിയിലായെന്ന് പരാതിക്കാരി അറിയിച്ചു. തുടർന്നാണ് കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചത്.

Top