CMDRF

എല്‍ഡിഎഫില്‍ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല, സംസ്ഥാനത്ത് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍

എല്‍ഡിഎഫില്‍ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല, സംസ്ഥാനത്ത് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍
എല്‍ഡിഎഫില്‍ പരിഗണനയില്ല, ആര്‍ജെഡി വലിഞ്ഞുകയറി വന്നവരല്ല, സംസ്ഥാനത്ത് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍

കോഴിക്കോട്: ഇടതുമുന്നണിയില്‍ പരിഗണന കിട്ടുന്നില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തില്‍ ചര്‍ച്ച പോലും ഉണ്ടായില്ല. രാജ്യസഭാ അംഗത്വവുമായാണ് 2018 ല്‍ ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്തു, എന്നാല്‍ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ല. 2024 ല്‍ ആ സീറ്റ് തിരികെ നല്‍കാന്‍ സിപിഐ തയ്യാറാകണമായിരുന്നു. മുന്നണിയിലേക്ക് വലിഞ്ഞുകേറി വന്നവരല്ല തങ്ങള്‍, ക്ഷണിച്ചിട്ട് വന്നതാണ്. ജെഡിഎസ് സാങ്കേതികമായി ദേശീയ തലത്തില്‍ ബിജെപിക്കൊപ്പമാണ്. കേരളത്തിലെ ഘടകം ബിജെപിക്കൊപ്പമല്ലെങ്കിലും അവരുടെ നേതാവ് കേന്ദ്രസര്‍ക്കാരില്‍ മന്ത്രിയാണെന്നും ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം ന്യായമാണ് പരിഗണിക്കണം. എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ല. മറ്റ് പരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാന്‍ കഴിയാതിരുന്നതാണ്. ജെഡിഎസിന് നല്‍കുന്ന പരിഗണന പോലും മുന്നണിയില്‍ തങ്ങള്‍ക്ക് നല്‍കുന്നില്ല. ഒരു തരത്തിലും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്യാത്ത പാര്‍ട്ടിയാണ് ആര്‍ജെഡി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് ഒരേ കൊടിയാണ് രാജ്യത്തെമ്പാടും ഉപയോഗിച്ചത്. പ്രവര്‍ത്തകര്‍ നിരാശരാണ്. മുന്നണിയുടെ ഐക്യത്തിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതുകൊണ്ട് മുന്നണി മാറ്റം നിലവില്‍ അജണ്ടയിലില്ല. ഇനിയങ്ങോട്ട് ഞങ്ങളുടെ ആവശ്യം പരിഗണിക്കണം. യുഡിഎഫില്‍ പരിഗണന കിട്ടിയെന്ന് പറയുന്നില്ല. എല്‍ഡിഎഫില്‍ പരിഗണന ലഭിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഒറ്റയ്ക്ക് നിന്നാല്‍ പോരേയെന്ന് പ്രവര്‍ത്തകര്‍ ചോദിക്കുന്നുണ്ട്. യുഡിഎഫിലേക്ക് പോകാനുള്ള രാഷ്ട്രീയ മാറ്റമൊന്നും ആഗ്രഹിക്കുന്നില്ല. തങ്ങള്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടിയാണ്. എല്‍ഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top