CMDRF

കർണ്ണാടകയിലെ സംവരണ ബില്ലിനെതിരെ പ്രതിഷേധം; പോസ്റ്റ് മുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണ്ണാടകയിലെ സംവരണ ബില്ലിനെതിരെ പ്രതിഷേധം; പോസ്റ്റ് മുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണ്ണാടകയിലെ സംവരണ ബില്ലിനെതിരെ പ്രതിഷേധം; പോസ്റ്റ് മുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണ്ണാടകയിലെ മുഴുവന്‍ സ്വകാര്യ കമ്പനികളിലും ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളില്‍ കന്നഡികര്‍ക്ക് 100 ശതമാനം സംവരണം നിര്‍ബന്ധമാക്കുന്ന ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. സാമൂഹികമാധ്യമമായ എക്‌സില്‍ ചൊവ്വാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ട്വീറ്റ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്.സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ നിരവധി വ്യവസായ പ്രമുഖര്‍ വിമർശനം ഉന്നയിച്ചിരുന്നു.ബില്‍ വിവേചനപരവും പിന്തിരിപ്പനുമാണെന്ന് മോഹന്‍ദാസ് പൈ പ്രതികരിച്ചു.

മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ് ചെയര്‍മാനാണ് ഇദ്ദേഹം. അസോചാം കര്‍ണാടകയുടെ സഹ ചെയര്‍മാനും യുലുവിന്റെ സഹസ്ഥാപകനുമായ ആര്‍.കെ. മിശ്ര സര്‍ക്കാര്‍ നീക്കത്തെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ ജോലി സംവരണ വിഷയത്തില്‍ വിശദീകരണവുമായി സംസ്ഥാന തൊഴില്‍ വകുപ്പുമന്ത്രി സന്തോഷ് ലാഡ് രംഗത്തെത്തി. മാനേജ്‌മെന്റ് ഇതര തസ്തികകളില്‍ 70 ശതമാനമായും മാനേജ്‌മെന്റ് തലത്തിലുള്ള തസ്തികകളില്‍ 50 ശതമാനമായും നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ബില്ലിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. തൊഴില്‍ വകുപ്പാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. വ്യവസായ വകുപ്പുമായോ ഐ.ടി. വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മേഖലയിലെ വിദഗ്ധരുമായും മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top