CMDRF

സിദ്ധിഖ് കേസ് സങ്കീർണ്ണം, അന്വേഷണം ചൈനയിലേക്കും നീളും, 12 റേപ്പിസ്റ്റുകളുടെ പോസ്റ്റും ‘പൊങ്ങും’

സിദ്ധിഖ് നടിയെ റൂമിൽ പൂട്ടിയിട്ട് പുറത്ത് പോയി എന്ന് പറയുമ്പോൾ ഈ വിവരം ഹോട്ടലിലെ റിസപ്ഷനിൽ വിളിച്ച് പറയാൻ റൂമിൽ ഫോൺ ഇല്ലായിരുന്നോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നുണ്ട്. നടിയെ പൂട്ടിയിട്ട വിവരം മൊബൈൽ ഫോണിലൂടെ ആരെയെങ്കിലും അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നതിനും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതായി വരും.

സിദ്ധിഖ് കേസ് സങ്കീർണ്ണം, അന്വേഷണം ചൈനയിലേക്കും നീളും, 12 റേപ്പിസ്റ്റുകളുടെ പോസ്റ്റും ‘പൊങ്ങും’
സിദ്ധിഖ് കേസ് സങ്കീർണ്ണം, അന്വേഷണം ചൈനയിലേക്കും നീളും, 12 റേപ്പിസ്റ്റുകളുടെ പോസ്റ്റും ‘പൊങ്ങും’

ടൻ സിദ്ധിഖ് പീഡിപ്പിച്ചതായ ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതി മജിസ്ട്രേറ്റിനു മുന്നിൽ മൊഴിയായി രേഖപ്പെടുത്തുന്നതോടെ, ഇനി ഒരിക്കലും ഈ മൊഴി മാറ്റാൻ പരാതിക്കാരിക്ക് കഴിയുകയില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ധിഖിന് എതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും എല്ലാവശങ്ങളും പരിശോധിച്ച് മാത്രം തുടർ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനമെന്നാണ് സൂചന.

ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്ക് മുൻപ് നൽകിയ പ്രതികരണങ്ങളും മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയോടൊപ്പം അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതായും വരും.

Police

സിനിമ ചർച്ച ചെയ്യാം എന്നു പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദിഖ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. തന്നെ ട്രാപ്പിലാക്കിയാണ് ഉപദ്രവിച്ചത് എന്നും അവർ പറയുന്നു. പീഡനം തുറന്നു പറഞ്ഞതിനാൽ തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ജൂനിയർ ആർട്ടിസ്റ്റായ നടി വ്യക്തമാക്കിയിട്ടുണ്ട്.

‘പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയ വഴി സിദ്ധിഖ് ബന്ധപ്പെട്ടതെന്നാണ് പരാതിക്കാരി പറയുന്നത്. ഫേക്ക് ആയിട്ട് തോന്നുന്ന ഒരു അക്കൗണ്ടിലൂടെയാണ് മെസേജ് അയച്ചത് എന്നും പരാതിക്കാരി പറഞ്ഞതിനാൽ, ഈ അക്കൗണ്ടിൻ്റെ വിശദാംശവും പൊലീസിന് ഇനി ലഭിക്കേണ്ടതുണ്ട്. തൻ്റെ സുഹൃത്തുക്കൾക്ക് അടക്കം പലർക്കും ആ അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ട് എന്നും വെളിപ്പെടുത്തൽ ഉള്ളതിനാൽ ഈ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

‘സുഖമായിരിക്കട്ടെ’ എന്ന ഒരു സിനിമയുടെ പ്രിവ്യൂ ഷോ കണ്ടതിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് സിനിമ ചർച്ച ചെയ്യാം എന്ന് സിദ്ധിഖ് പറഞ്ഞിട്ടാണ് താൻ അവിടെ പോകുന്നത് ‘എന്നാണ് നടി പൊലീസിന് നൽകിയ മൊഴിയിലും ആവർത്തിച്ചിരിക്കുന്നത്.

സിദ്ധിഖ് അവിടെ അദ്ദേഹത്തിൻ്റെ റൂമിൽ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും ട്രാപ്പിലാക്കുകയും ചെയ്തതായാണ് നടി പറയുന്നത്. സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, അപ്രതീക്ഷിതമായാണ് ആക്രമണമുണ്ടാകുന്നതെന്നും, ആ ഹോട്ടലിലെ പലർക്കും ഇതൊക്കെ അറിയാമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നുമാണ് നടി പറയുന്നത്. ഈ സംഭവം നടന്നതിനു ശേഷം ഒരു ഉളുപ്പുമില്ലാതെ അയാൾ തന്റെ മുന്നിൽ ഇരുന്ന് ചോറും മീൻകറിയും തൈരും കൂട്ടിക്കഴിച്ച കാര്യവും അവർ എടുത്ത് പറഞ്ഞിട്ടുണ്ട്. അതിൽ പോലും അയാൾ ലൈംഗികത കലർത്തിയാണ് സംസാരിച്ചതത്രെ. അയാൾ പിന്നീട് തന്നെ അവിടെ അടച്ചിട്ടതായും , ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നുമാണ് നടിയുടെ മൊഴി.

Siddique

Also read: നടിമാരുടെ മൊഴിയിൽ പൊലീസ് നട്ടംതിരിയും, തെളിവില്ലെങ്കിൽ, നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും

അതീവ ഗുരുതരമാണ് ഈ മൊഴിയെങ്കിലും തെളിവുകൾ സംഘടിപ്പിക്കുക അന്വേഷണ സംഘത്തെ സംബന്ധിച്ച് പ്രധാന വെല്ലുവിളി തന്നെയായിരിക്കും. നടി പറഞ്ഞ പ്രകാരമാണെങ്കിൽ സംഭവം നടന്നിട്ട് ഇപ്പോൾ ഏഴുവർഷം പിന്നിട്ടു കഴിഞ്ഞു.

മസ്കറ്റ് ഹോട്ടലിൽ നിന്നും സി.സി.ടി.വി ദൃശ്യമടക്കം കണ്ടെത്തുക അതു കൊണ്ടു തന്നെ ബുദ്ധിമുട്ടാകും. ഏത് റൂമിലാണ് സിദിഖ് അന്ന് താമസിച്ചതെന്നും , ആ സമയം ആരൊക്കെ ആയിരുന്നു ഹോട്ടലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നതും കണ്ടെത്തേണ്ടതുണ്ട്. ഇവരുടെ മൊഴിയും പൊലിസിന് രേഖപ്പെടുത്തേണ്ടതായി വരും.

മാത്രമല്ല, സിദ്ധിഖ് നടിയെ റൂമിൽ പൂട്ടിയിട്ട് പുറത്ത് പോയി എന്നു പറയുമ്പോൾ, ഈ വിവരം ഹോട്ടലിലെ റിസപ്ഷനിൽ വിളിച്ചു പറയാൻ റൂമിൽ ഫോൺ ഇല്ലായിരുന്നോ എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നുണ്ട്. നടിയെ പൂട്ടിയിട്ട വിവരം മൊബൈൽ ഫോണിലൂടെ ആരെയെങ്കിലും അറിയിക്കാതിരുന്നത് എന്തു കൊണ്ടാണ് എന്നതിനും അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതായി വരും.

ബലാത്സംഗം കഴിഞ്ഞ ശേഷം തൻ്റെ മുന്നിൽ നിന്നും സിദ്ദിഖ് ഭക്ഷണം കഴിച്ചതായി നടി പറയുന്നതിൻ്റെ വിശ്വാസ്യത ഉറപ്പു വരുത്താൻ, സിദ്ധിഖിന് ഭക്ഷണം എത്തിച്ച ഹോട്ടലിലെ ജീവനക്കാരനെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ബലമായി നടിയെ പിടിച്ചുവച്ച് ബലാത്സംഗം ചെയ്ത ഒരു റൂമിലേക്ക് ഹോട്ടലിലെ സ്റ്റാഫ് ഭക്ഷണം കൊണ്ടുവരികയാണെങ്കിൽ തീർച്ചയായും, അതേകുറിച്ച് ആ സ്റ്റാഫിനും ചിലത് പറയാനുണ്ടാകും. ഇത്തരം അവസരത്തിൽ നടിക്ക് തന്നെ ഹോട്ടലിലെ സ്റ്റാഫിനോട് വിവരം പറയാൻ കഴിയുമെന്നിരിക്കെ, ആ അവസരം ഉപയോഗിച്ചിട്ടില്ലെങ്കിൽ അതും സംശയകരമാണ്.

Also read: പൊലീസ് അന്വേഷണം, പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പിന്നീട്… കിട്ടിയ ഒരു ഗ്യാപിൽ താൻ റൂമിൽ നിന്നും ഇറങ്ങിപ്പോയെന്നും, എങ്ങനെയെങ്കിലും വീട്ടിൽ പോയാൽ മതിയെന്ന ചിന്ത മാത്രമാണ് ഉണ്ടായതെന്നുമാണ് നടി പറയുന്നത്. ഹോട്ടലിൽ നിന്നും ഇറങ്ങി പോകുന്ന ഘട്ടത്തിലെങ്കിലും ഹോട്ടലിൻ്റെ റിസപ്ഷനിൽ തനിക്ക് നേരിട്ട പീഡനം നടിക്ക് പറയാമായിരുന്നു. എന്നാൽ അതും ഇവിടെ സംഭവിച്ചിട്ടില്ല. മസ്കറ്റ് ഹോട്ടലിനെ പോലെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൻ്റെ അധികൃതരെ പീഡന വിവരം അറിയിച്ചാൽ, സിദ്ധിഖ് പീഡിപ്പിച്ചാലും ഇല്ലങ്കിലും, യുവ നടി ഇങ്ങനെ ഒരു പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ തന്നെ കടുത്ത നടപടി സിദ്ധിഖിന് എതിരെ അപ്പോൾ തന്നെ ഉണ്ടാകുമായിരുന്നു. എന്തുകൊണ്ട് ഈ അവസരങ്ങളൊന്നും നടി ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന്, ഉത്തരം അന്വേഷണ സംഘം തന്നെയാണ് കണ്ടെത്തേണ്ടത്.

താൻ സംഭവ ദിവസം ഓറഞ്ച് കളർ ഡ്രസ്സ് ആണ് ഇട്ടതെന്നും, ഈ സംഭവത്തിന് ശേഷം താൻ പിന്നീട് ആ ഡ്രസ്സ് യൂസ് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞതിനാൽ, ഈ ഡ്രസ്സും തെളിവായി അന്വേഷണ സംഘത്തിന് നൽകേണ്ടി വരും. ഏഴുവർഷം പഴക്കമുള്ള സാഹചര്യത്തിൽ ഇനി ആ ഡ്രസ്സ് അവിടെ ഉണ്ടോ, അതല്ലെങ്കിൽ അത് ലഭിച്ചാലും , ഫോറൻസിക് പരിശോധനയിൽ സിദ്ധിഖിനെ കുരുക്കുന്ന വല്ല ‘തെളിവും’ ഇനി ലഭിക്കുമോ എന്നതും പ്രസക്തമായ കാര്യമാണ്. ഈ ചോദ്യങ്ങളെല്ലാം, അന്വേഷണ സംഘം ചോദിച്ചാലും ഇല്ലെങ്കിലും പ്രതിഭാഗം വക്കീൽ കോടതിയിൽ ഉയർത്തുമെന്ന കാര്യം ഉറപ്പാണ്.

താൻ നടിയെ കാണുമ്പോൾ ഒപ്പം അവളുടെ രക്ഷിതാക്കൾ ഉണ്ടായിരുന്നു എന്നാണ് സിദ്ദിഖ് പറയുന്നത്. സിനിമയുടെ പ്രിവ്യൂ കാണാൻ തൻ്റെ രക്ഷിതാക്കൾ ഉണ്ടായിരുന്നതായി നടിയും ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ മസ്കറ്റ് ഹോട്ടലിലും രക്ഷിതാക്കൾ വന്നിരുന്നോ എന്നതിനും പൊലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, സിദ്ധിഖ് തന്നെ ഉപദ്രവിച്ച കാര്യം നടി രക്ഷിതാകളോട് പറഞ്ഞോ എന്നതിനും, പറഞ്ഞില്ലങ്കിൽ അത് എന്ത് കൊണ്ട് എന്നതിനും വ്യക്തത വരേണ്ടതുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും അത് മറച്ചു വച്ചാൽ , രക്ഷിതാക്കൾ ആയാൽ പോലും അത് ക്രിമിനൽ കുറ്റമാണ്. അവർ ക്രിമിനൽ നടപടി നേരിടേണ്ടതായി വരും.

നിയമത്തെ കുറിച്ച് കൃത്യമായ ബോധവും വിദ്യാഭ്യാസവും ഉള്ള ഈ നടി തന്നെ, പരാതി നൽകാൻ ഏഴു വർഷമെടുത്ത സ്ഥിതിക്ക് പ്രതിക്കെതിരെ ചാടിക്കയറി നടപടി സ്വീകരിക്കുന്നതിന് മുൻപ് എല്ലാവശങ്ങളും കൃത്യമായി മനസ്സിലാക്കാൻ തന്നെയാണ്, അന്വേഷണ സംഘവും തീരുമാനിച്ചിരിക്കുന്നത്.

തനിക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന നടന്നതായ സിദ്ദിഖിന്റെ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി കൈമാറിയതിനാൽ, ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ചും അന്വേഷണമുണ്ടാകും.

താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് എത്തിയപ്പോൾ ഈ നടിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അന്നത്തെ ആരോപണമെന്നും, പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നതെന്നുമാണ് സിദ്ധിഖ് പരാതിയിൽ പറയുന്നത്. ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും മാറ്റി പറയുന്നു. ഇപ്പോൾ പോക്‌സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പിന്നിൽ ഒരു പ്രത്യേക അജണ്ട തന്നെ ഉണ്ടെന്നതാണ് സിദ്ദിഖിൻ്റെ ആരോപണം.

ചൈനയിൽ മെഡിസിൻ പഠിക്കാൻ പോയ ഇവർ സഹപാഠിയുടെ നഗ്‌ന ഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ആ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയെന്നുമുള്ള വിവരം ഒരു ഫാഷൻ ഷോ കോഡിനേറ്റർ വഴി താൻ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അറിയാൻ അന്വേഷണ സംഘം അഥവാ തീരുമാനിച്ചാൽ, ചൈനയിലെ ഇന്ത്യൻ എംബസിയുടെ സഹായവും തേടേണ്ടതായി വരും.

2021-ൽ ചില ആളുകൾ തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് ഇതേ നടി ഫെയ്സ്ബുക്കിൽ പന്ത്രണ്ടോളം പേരുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, മൂന്ന് ദിവസത്തിന് ശേഷം തന്നെ ആരും റേപ്പ് ചെയ്തിട്ടില്ലന്ന മറ്റൊരു പോസ്റ്റും അവർ തന്നെ ഇട്ടിരുന്നു. ഇതിൻ്റെ വിശദാംശങ്ങളും പുതിയ സാഹചര്യത്തിൽ അന്വേഷണ സംഘത്തിന് തേടാതിരിക്കാൻ കഴിയുകയില്ല.

Also read: നടിമാരുടെ മൊഴിയിൽ പൊലീസ് നട്ടംതിരിയും, തെളിവില്ലെങ്കിൽ, നമ്പി നാരായണൻ കേസ് മോഡലിൽ തിരിച്ചടിക്കും

Akhil Marar

ഈ സംഭവത്തെ കുറിച്ച് ബിഗ് ബോസ് താരം അഖിൽ മാരാറുടെ പ്രതികരണം ചുവടെ:

“വളരെ ഗുരുതരമായ ചില യാഥാർഥ്യങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ ലൈവിൽ വരാൻ എന്നെ പ്രേരിപ്പിച്ചത് ബിഗ്ബോസിൽ എനിക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഷിജു ചേട്ടനുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ്. മലയാള സിനിമയിലെന്നല്ല ഏത് മേഖലയിലായാലും ഒരു പുരുഷൻ തന്റെ അധികാരത്തിന്റെയോ സ്വാധീനത്തിന്റെയോ കരുത്ത് ഉപയോഗിച്ച് ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ നൂറ് ശതമാനം ആ പെൺകുട്ടിക്കൊപ്പം നിന്ന് ആ ചെയ്യുന്നവരെ ഏതൊക്കെ രീതിയിൽ നമുക്ക് തിരിച്ച് ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ ഞാനും ഒപ്പമുണ്ടാകും. ഹേമ കമ്മിഷൻ വിഷയുമായി ബന്ധപ്പെട്ട് കത്തിപ്പടരുന്ന വാർത്തയാണ് നടി രേവതി സമ്പത്ത് സിദ്ദീഖിനെതിരെ ഉന്നയിച്ച ഒരു പരാതി. 2021-ലാണ് ഇവർ ഈ പരാതി ആദ്യമായി ഉന്നയിക്കുന്നത്. ഞാൻ ഇപ്പോൾ എന്തുകൊണ്ടാണ് ഷിജു ചേട്ടനെ വിളിച്ചതെന്നും പറയാം. കാരണം 2021-ൽ ഇവർ ഈ പരാതി ഉന്നയിച്ച സമയത്ത് തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞുവന്ന പേരുകളിൽ ഒരാൾ എന്റെ പ്രിയപ്പെട്ട സുഹൃത്തും നല്ല മനുഷ്യനുമായ ഷിജു ചേട്ടന്റെ പേരായിരുന്നു.

എന്താണ് യാഥാർഥ്യം എന്നറിയാൻ വേണ്ടിയാണ് ഷിജു ചേട്ടനെ വിളിച്ച് സംസാരിച്ചത്. സത്യത്തിൽ വലിയ ഞെട്ടലാണ് ആ സംഭാഷണത്തിനു ശേഷം എനിക്കുണ്ടായത്. അതുകൊണ്ടാണ് ലൈവിൽ വന്ന് ജനങ്ങളോട് ഇത് പറയണം എന്നു വിചാരിച്ചത്. നിങ്ങളോരൊരുത്തരും ചിന്തിച്ചു നോക്കൂ, ഈ മാധ്യമങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്ന പീഡന വാർത്തകളിൽ എന്താണ് നടക്കുന്നത്. ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്ത വന്നാൽ കേരളത്തിലെ 99 ശതമാനം ആളുകളും ഒരു സ്ത്രീയെ പുരുഷൻ ശാരീരികമായി ഉപദ്രവിച്ചു എന്നും എഴുപത് ശതമാനം പേർ വിശ്വസിക്കുന്നത് ലൈംഗിക പീഡനം നടന്നു എന്നുമാണ്. കുറച്ചുകൂടി മനസ്സിലാക്കാൻ പറ്റുന്ന ആളുകൾ വിചാരിക്കും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു, അതിന്റെ അടിസ്ഥാനത്തിലാണെന്ന്. പീഡനം എന്നു വാർത്ത കൊടുക്കുന്ന മാധ്യമ പ്രവർത്തകരോടാണ് പറയുന്നത്, നിങ്ങൾ കൃത്യമായി വാർത്ത കൊടുക്കണം. ഒരു മനുഷ്യന്റെ ജീവിതം വിറ്റുകാശാക്കരുത്, അത് ആണായാലും പെണ്ണായാലും. ഇനി വിഷയത്തിലേക്കു വരാം.

2021-ൽ രേവതി സമ്പത്ത് തന്നെ ചില ആളുകൾ പീഡിപ്പിച്ചു എന്നു പറഞ്ഞ് പന്ത്രണ്ടോളം പേരുടെ ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. ഇതു പുറത്തുവിട്ടതിനുശേഷം മൂന്ന് ദിവസം ഇവർ നിശബ്ദയായി തുടർന്നു. ഈ പെൺകുട്ടി 3 ദിവസം മിണ്ടാതിരുന്നപ്പോൾ സംഭവിച്ചത് ഈ പന്ത്രണ്ട് പേരിൽ ഒരാളുടെ ഭാര്യ ആത്മഹത്യയ്ക്ക ശ്രമിച്ചു എന്നതാണ്. ഷിജു ചേട്ടൻ്റെ വീട്ടിലും മാനസിക പ്രശ്നങ്ങളുണ്ടായി. ഷിജു ചേട്ടനൊരു മകളുണ്ട്, അവരുടെ മാനസിക അവസ്‌ഥ ആലോചിക്കണം. മൂന്ന് ദിവസത്തിനുശേഷം ഇവർ പറയുന്നു, ഇവരെ റേപ്പ് ചെയ്‌തല്ലെന്ന്. ഈ സംഭവത്തെക്കുറിച്ച് ഷിജു ചേട്ടൻ പറയുന്നത്, ഭുവനേശ്വറിൽ ഒരു ചെറിയ സിനിമയുടെ ഷൂട്ട് നടക്കുന്നു. താരങ്ങൾ ഉൾപ്പടെ താമസിക്കുന്നത് ചെറിയ സെറ്റപ്പിലുള്ള ലോഡ്‌ജ്. ഒരു പൊലീസ് ഓഫിസറുടെ വേഷം ചെയ്യാനാണ് രേവതി സമ്പത്ത് അവിടെ വരുന്നത്. സംവിധായകൻ രാജേഷ് ടച്ച്റിവർ ആണ് രേവതി വന്ന ദിവസം മുതൽ ഓരോ കാര്യങ്ങൾ പറഞ്ഞ് സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഹിന്ദി നടൻ കുൽക്കർണി മാത്രമാണ് അവിടെ സ്‌റ്റാർ ഹോട്ടലിൽ താമസിക്കുന്നത്. അതേ ഹോട്ടലിൽ തന്നെ ഇവർക്കും താമസിക്കണം എന്നു പറഞ്ഞ് ഷൂട്ട് മുടക്കത്തക്ക രീതിയിൽ ബുദ്ധിമുട്ടിച്ചു.

ഒരു സീനിയർ നടൻ എന്ന നിലയിൽ താൻ പോയി ഇവരോട് സംസാരിക്കാം എന്ന് ഷിജു ചേട്ടൻ വിചാരിച്ചു. അങ്ങനെ എല്ലാവരും കൂടെ ഇരുന്ന സമയത്ത് ഷിജു ചേട്ടൻ ഇവരോട് കാര്യങ്ങൾ പറഞ്ഞു. അതെല്ലാം കേട്ടുകഴിഞ്ഞതിനുശേഷം ഷിജു ചേട്ടനോട് തിരിച്ച് ഇയാൾ ആരാണ് ഇതൊക്കെ പറയാൻ എന്നു രേവതി തിരിച്ചു ചോദിച്ചു. അദ്ദേഹത്തെ അപമാനിച്ചു എന്ന തോന്നൽ വന്നതുകൊണ്ട് ക്ഷുഭിതനായി ഗെറ്റ് ഔട്ട് പറയുകയും അതിനൊപ്പം ഒരു മോശം വാക്ക് പ്രയോഗിക്കുകയും ചെയ്തു. സീനിയർ ആക്ടർ ആയ നടനെ വളരെ മോശമായ രീതിയിൽ പ്രതികരിച്ചപ്പോൾ സ്വാഭാവിക രീതിയിൽ അദ്ദേഹവും തിരിച്ചു പറഞ്ഞു. ഇതാണ് ഷിജു ചേട്ടൻ നടത്തിയ ആദ്യ ‘പീഡനം’. ഇനി രണ്ടാമത്തെ ‘പീഡനം’ പറയാം. ഈ സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച് റിവർ, ഷിജു ചേട്ടന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ദേഷ്യപ്പെടുമ്പോൾ തെറി വിളിക്കുന്ന ഒരാളാണ്. അങ്ങനെ അദ്ദേഹത്തിനെതിരെയും പീഡനം. ഒരുദിവസം സെറ്റിൽ ഷിജു ചേട്ടൻ റൂമിൽ നിന്നും ഇറങ്ങി വരുന്ന സമയത്ത് രേവതി കരഞ്ഞുകൊണ്ടിരിക്കുന്നു. ഷിജു ചേട്ടൻ അത് ശ്രദ്ധിച്ചില്ല, നടന്നുപോയി. ഇത് രണ്ടാമത്തെ പീഡനം. ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ചോദിച്ചില്ല എന്നതാണ് രണ്ടാമത്തെ പീഡനം.

ഇത് എന്താണെന്ന് ഒരൊറ്റ മാധ്യമങ്ങളും കൃത്യമായി ആരും അന്വേഷിച്ചിട്ടില്ല. ഇവർ ഫെയ്‌സ്ബുക്കിലൊരു പോസ്റ്റ് ഇടുന്നു. പന്ത്രണ്ട് പേർ ഇവരെ പീഡിപ്പിച്ചു എന്നു പറഞ്ഞ് ലിസ്റ്റ് കൊടുക്കുന്നു. ഈ പന്ത്രണ്ട് പേർ പല ഘട്ടങ്ങളിലായി പല രീതിയിൽ ഇവരെ മാനസികമായോ വാക്കുകളായോ ഉപദ്രവിച്ചതാണോ ഇല്ലയോ എന്ന് മനസ്സില്ലാക്കാതെ പീഡിപ്പിച്ചു എന്നുപറഞ്ഞ് വാർത്ത കൊടുത്ത സമയത്ത് ഇതൊന്നും അന്വേഷിക്കാതെ മാധ്യമങ്ങൾ അവരുടേതായ രീതിയിൽ തോന്നിയ രീതിയിൽ എഴുതിവിടുന്നു. യഥാർഥത്തിൽ കേരളത്തിൽ വലിയ രീതിയിൽ ശാരീരിക ഉപദ്രവം ഏൽക്കുന്ന പെൺകുട്ടിക്കു പോലും ഇത്തരക്കാർ വലിയ ദ്രോഹമാണ് ചെയ്യുന്നത്. എന്താണ് പീഡനം എന്നത് മാധ്യമങ്ങൾ പറയുന്നില്ല. ഒരാൾ തെറിവിളിച്ചത് വരെ ഇവിടെ പീഡനമാണ്. കേൾക്കുന്ന ആളുകൾ എന്താണ് ചിന്തിക്കുന്നത്. ഞാൻ പുരുഷനു വേണ്ടിയല്ല പറയുന്നത്. കേൾക്കുന്ന സ്ത്രീകൾ ആലോചിക്കുക, നിങ്ങൾക്കും ഭർത്താവും അച്ഛനും സഹോദരനുമുണ്ട്. അവർക്കൊരു ജീവിതം ഉണ്ട്.

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം, രേവതി സമ്പത്ത് എന്നു പറയുന്ന ഈ നടി ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്നവിഡിയോ പകർത്തിയതിന്റെ പേരിൽ ഇവരെ ആ കോളജിൽ നിന്നു പുറത്താക്കിയതാണ്. ഇതൊക്കെ 2021-ൽ വന്ന കാര്യങ്ങളാണ്. സിദ്ദീഖിൻ്റെ ഭാഗത്തുനിന്നും ശാരീരിക ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ‘അമ്മ’യിൽ നിന്നു മാറുക മാത്രമില്ല ജയിലിൽ പോയി കിടക്കണം. പക്ഷേ ഇതിൻ്റെ യാഥാർഥ്യം കൂടി മനസ്സിലാക്കണം. സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന്റെ പേരിൽ കോളജിൽ നിന്നു പുറത്താക്കപ്പെട്ട ഒരു നടി വന്നിരുന്നാണ് ഇത് പറയുന്നതെന്നും ആലോചിക്കുക. പീഡനം, പീഡനം എന്നാരോപിക്കുമ്പോൾ അത് നേരിടുന്ന പുരുഷനും ഒരു ജീവിതമുണ്ടെന്ന് മനസ്സിലാക്കുക. ഇവർ ആരോപണം ഉന്നയിച്ച ചെറുപ്പക്കാരന്റെ ഭാര്യ ഈ വാർത്തയുടെ സത്യാവസ്ഥ അറിയുന്നതിനു മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചു എന്ത് തെമ്മാടിത്തരമാണ് ഇത്തരക്കാർ കാട്ടിക്കൂട്ടുന്നത്.

ഒരു പെൺകുട്ടിക്ക് നീതി കേരളത്തിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണ് തടസ്സം നിൽക്കുന്നത്. ഇവിടെ ഗവൺമെന്റ് ഉണ്ട്, നിയമ സംവിധാനങ്ങളുണ്ട്. നിയമസംവിധാനങ്ങളുടെ പുറകെ ഇത് പറഞ്ഞുകഴിഞ്ഞാൽ സിനിമയിൽ നിന്നും ഞങ്ങളെ മാറ്റി നിർത്തും എന്നു പറഞ്ഞ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ നടക്കരുത്. മലയാള സിനിമ ശുദ്ധമാണെന്നോ നല്ലതാണെന്നോ അല്ല പറയുന്നത്. ഒരുപാട് പെൺകുട്ടികൾക്ക് മോശം അനുഭവങ്ങളും സമീപനങ്ങളും ഉണ്ടായിട്ടുള്ള മേഖലയാണ് മലയാള സിനിമ. അവർ നിയമനടപടിയുമായി മുന്നോട്ടുപോകുക. ആ പരാതി സ്വീകരിക്കാൻ ഗവൺമെന്റും തയാറാകുക. മാധ്യമങ്ങൾക്ക് അൽപം മാന്യതായാകാം. മനുഷ്യനാണെന്ന പരിഗണ പുരുഷന്മാർക്കു കൊടുക്കാം. ‘

STAFF REPORTER

Top