CMDRF

ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല; എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല; എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ഇ പി ജയരാജന്‍
ശോഭാ സുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല; എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍.

പലരും തന്നെ വന്നു കാണാറുണ്ട്. അതൊക്കെ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ. സെക്രട്ടേറിയറ്റില്‍ ലോകത്തിലെ എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയും ചര്‍ച്ച ചെയ്യുമായിരിക്കും. ഒരു മുന്‍ മന്ത്രി കാണാന്‍ വന്നു. അതേ സംഭവിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ പുകമറയല്ലേ. ദല്ലാളുമായി അമിത സൗഹൃദം ഇല്ല. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുചെയ്യുന്നയാളാണ് താന്‍. ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കാറുണ്ടെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. ദേശീയ അടിസ്ഥാനത്തില്‍ ബിജെപി ദുര്‍ബലപ്പെടുകയാണ്. ശോഭാ സുരേന്ദ്രന്‍ പറയുന്നതില്‍ അന്വേഷണം നടത്താന്‍ മാധ്യമങ്ങള്‍ തന്റേടം കാണിക്കണം. നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച്ചയില്‍ ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറുമോയെന്ന ചോദ്യത്തിന് ഇതൊക്കെ ഇത്ര നിസ്സാരമായിട്ടാണോ കാണുന്നതെന്നും സിപിഐക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇ പി ജയരാജന്‍ തിരുവനന്തപുരത്തെത്തിയത്. ഇന്‍ഡിഗോയില്‍ കയറാറില്ല. അവര്‍ തെറ്റ് തിരുത്തട്ടെ അപ്പോള്‍ കയറാമെന്ന നിലപാടിലാണ് ഇ പി.

‘ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസൂത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലെ ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.’ ഇ പി ജയരാജന്‍ ആവര്‍ത്തിച്ചു.ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന്‍ തള്ളി. ‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ ചേരാനോ. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? അല്‍പ്പബുദ്ധികള്‍ ചിന്തിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്‍ത്തകന്‍ അല്ലേ ഞാന്‍. അയ്യയ്യയ്യേ, ഞാന്‍ ബിജെപിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ’, എന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി.

Top