CMDRF

സാമൂഹ്യ മാധ്യമങ്ങൾ ജീവിതത്തിന്റെ പോസിറ്റിവിറ്റി ഇല്ലാതാക്കുന്നു; കമ്പനികൾക്കെതിരെ കേസ് നൽകി യുവാവ്

സാമൂഹ്യ മാധ്യമങ്ങൾ ജീവിതത്തിന്റെ പോസിറ്റിവിറ്റി ഇല്ലാതാക്കുന്നു; കമ്പനികൾക്കെതിരെ കേസ് നൽകി യുവാവ്
സാമൂഹ്യ മാധ്യമങ്ങൾ ജീവിതത്തിന്റെ പോസിറ്റിവിറ്റി ഇല്ലാതാക്കുന്നു; കമ്പനികൾക്കെതിരെ കേസ് നൽകി യുവാവ്

കാനഡ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസ് നൽകി കനേഡിയൻ യുവാവ്. ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്തുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നും പറഞ്ഞാണ് നിയമപോരാട്ടം ആ​രംഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ മോൺട്രിയയിൽ നിന്നുള്ള 24 കാരനാണ് പരാതി നൽകിയത്.

2015 മുതൽ ടിക്ടോക്, യൂട്യൂബ്, ​റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പു​കൾ ഉപയോഗിക്കുന്നു. ഇവ ഉപയോഗിക്കാൻ തുടങ്ങിയതിന് പിന്നാലെ തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. ഒപ്പം തന്റെ ശാരീരിക-മാനസികാരോഗ്യത്തെയും കാര്യമായി ബാധിച്ചു. ആപ്പുകളോടുള്ള ആസക്തിയാണ് ഇതിന് കാരണം. മനുഷ്യരിൽ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കുന്നതിനൊപ്പം ആളുകളെ മണിക്കൂറുകളോളം ആപ്പുകളിൽ ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.

​യുവാവിന്റെ നിയമ നടപടിക്ക് നേതൃത്വം നൽകുന്ന നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സിന്റെ വക്താവായ ഫിലിപ്പ് ബ്രാൾട്ട് പറയുന്നതിങ്ങനെയാണ്: ‘സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഡിസൈൻ ആളുകളെ ആപ്പുകളിൽ കൂടുതൽ നേരം ഇടപെഴകാൻ പ്രേരിപ്പിക്കുന്ന രീതിയിലാണുള്ളത്. 2024 ൽ മനുഷ്യർ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം കണക്ക് കൂട്ടിയാൽ അത് 500 ദശലക്ഷം വർഷങ്ങൾ ദൈർഘ്യമുള്ളതായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇത് വലിയൊരു​ ശതമാനം ആളുകളെ ദൂരവ്യാപകമായി ബാധിക്കും. സോഷ്യൽ മീഡിയ കമ്പനികൾ അവരുടെ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപഭോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയാ​ണെന്നാണ് ലാംബെർട്ട് അവോക്കാറ്റ്സിന്റെ വാദം. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഇതിനെതിരെ നഷ്ടപരിഹാരവും നടപടിയും ആവശ്യപ്പെട്ടാണ് കേസ് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ നിരവധി കേസുകൾ കാനഡയിൽ നടക്കുന്നുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കേസും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിദ്യാഭ്യാസ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒന്റാറിയോയിലെ നാല് സ്കൂളുകൾ ടിക്ടോക്, മെറ്റ, സ്നാപ് ചാറ്റ് എന്നിവക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Top