CMDRF

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ; സൂര്യകുമാര്‍ യാദവിനും, ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറ്റം

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ; സൂര്യകുമാര്‍ യാദവിനും, ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറ്റം
ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ; സൂര്യകുമാര്‍ യാദവിനും, ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറ്റം

ശ്രീലങ്ക: ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറ്റം സാധ്യമായി.

ഒരു ഘട്ടത്തില്‍ പഥും നിസ്സങ്കയുടെയും കുശാല്‍ മെന്‍ഡിസിന്റെയും ബാറ്റിങ്ങില്‍ ലങ്ക വിജയം സ്വപ്‌നം കണ്ടതായിരുന്നു. പക്ഷേ ആ സ്വപ്‌നം അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇല്ലാതാക്കി. അവസാന 30 പന്തുകളില്‍ 30 റണ്‍സ് മാത്രം വഴങ്ങി ലങ്കയുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.

43 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി (1-0). 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് ലങ്ക മത്സരം കൈവിട്ടത്. വെറും അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിയാന്‍ പരാഗായിരുന്നു ബൗളിങ്ങിലെ സര്‍പ്രൈസ് എന്‍ട്രി. അര്‍ഷ്ദീപ് സിങ്ങും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമായിരുന്നു ലങ്കയുടേത്. പഥും നിസ്സങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന ഓപ്പണിങ് സഖ്യം അതിവേഗം 84 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യ വിറച്ചു. ഒമ്പതാം ഓവറില്‍ മെന്‍ഡിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

27 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 45 റണ്‍സെടുത്താണ് താരം മടങ്ങിയത്.മെന്‍ഡിസ് പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേരയെ കൂട്ടുപിടിച്ച് നിസ്സങ്ക അടിച്ചുതകര്‍ത്തു. 56 റണ്‍സാണ് ഈ കൂട്ടുകെട്ട് ലങ്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്.

ഒടുവില്‍ 15-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്കായത്. 48 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറുമടക്കം 79 റണ്‍സെടുത്ത് നിസ്സങ്കയെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. അതേ ഓവറിലെ അവസാന പന്തില്‍ കുശാല്‍ പെരേരയേയും അക്ഷര്‍ പുറത്താക്കി. 14 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യ മത്സരം വരുതിയിലാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ചരിത് അസലങ്ക (0), ദസുന്‍ ഷാനക (0), കാമിന്ദു മെന്‍ഡിസ് (12), വാനിന്ദു ഹസരംഗ (2) എന്നിവര്‍ക്കാര്‍ക്കും തന്നെ പിന്നീട് ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല.നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തിരുന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാള്‍ – ശുഭ്മാന്‍ ഗില്‍ സഖ്യം ഉഗ്രന്‍ തുടക്കമാണ് നല്‍കിയത്.

36 പന്തില്‍ നിന്ന് 74 റണ്‍സടിച്ചെടുത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 16 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 34 റണ്‍സെടുത്ത ഗില്ലാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ജയ്സ്വാളും മടങ്ങി. 21 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 40 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം.

Top