കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക്. ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തില്‍ അധികം വോട്ടു നേടാന്‍ സാധിക്കാതിരുന്നതിനാലാണ് രണ്ടാം റൗണ്ട് വോട്ടെണ്ണുന്നത്. നാഷണൽ പീപ്പിൾസ് പവർ (എൻ.പി.പി) എന്ന വിശാല മുന്നണിയുടെ നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക് അടുക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക നീക്കം.
മുന്നിലുള്ള രണ്ട് സ്ഥാനാർഥികൾക്കും ആദ്യ റൗണ്ടിൽ അതിലേക്കെത്താനായില്ലെന്നും രണ്ടാംവട്ടം എണ്ണിയാലേ ഇവരിലെ വിജയിയെ പ്രഖ്യാപിക്കാനാവൂ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. ആദ്യ റൗണ്ടില്‍ മുന്നിലെത്തിയ മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ, നിലവിലെ പ്രതിപക്ഷ നേതാവും എസ്‌ജെബി സ്ഥാനാര്‍ത്ഥിയുമായ സജിത് പ്രേമദാസയുമാണ് രണ്ടാം റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്.ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ അടക്കമുള്ളവര്‍ പരാജയപ്പെട്ട് പുറത്തായിരുന്നു. ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്‌സെ അടക്കം 38 സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നത്.
ഇടതുപാർട്ടിയായ മാർക്സിസ്റ്റ് ജെ.വി.പിയിൽ നിന്നാണ് 56 കാരനായ ദിസനായകെയുടെ വരവ്. 2022ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കക്കാർ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്. അതിനാൽ തന്നെ പ്രസിഡന്‍റു പദവിയിൽ എത്തിയാൽ തകർച്ച നേരിട്ട ദ്വീപ് രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതുൾപ്പെടെ അടിയന്തര വെല്ലുവിളികൾ ദിസനായകെക്ക് നേരിടേണ്ടിവരും.