കാമുകിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മോഷണം; നിയമവിദ്യാർത്ഥി അറസ്റ്റിൽ

കാമുകിയുടെ അമിതമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് നിരവധി മോഷണങ്ങൾ നടത്തിയതെന്ന് അറസ്റ്റിലായതിന് ശേഷം അബ്ദുൾ ഹലീം സമ്മതിച്ചു

കാമുകിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മോഷണം; നിയമവിദ്യാർത്ഥി അറസ്റ്റിൽ
കാമുകിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മോഷണം; നിയമവിദ്യാർത്ഥി അറസ്റ്റിൽ

കാമുകിയുടെ ആഢംബര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി വീടുകളിൽ മോഷണം നടത്തിയ നിയമവിദ്യാർത്ഥി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് മോഷണക്കുറ്റത്തിന് നിയമ വിദ്യാർത്ഥി ജയിലിലായത്. ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ അബ്ദുൾ ഹലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.

അടുത്തിടെ ലഖ്‌നൗവിലെ ഗോമതി നഗറിൽ മോഷണ പരമ്പര നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തെത്തുടർന്നാണ് പൊലീസ് അബ്ദുൾ ഹലീമിനെ പിടികൂടിയത്. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് ഹലീമിനെ കസ്റ്റഡിയിലെടുത്തത്.

കാമുകിയുടെ അമിതമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് നിരവധി മോഷണങ്ങൾ നടത്തിയതെന്ന് അറസ്റ്റിലായതിന് ശേഷം അബ്ദുൾ ഹലീം സമ്മതിച്ചു. ഒരാഴ്ചയ്ക്കിടെ ഇയാൾ പ്രദേശത്തെ മൂന്ന് വീടുകളിലാണ് കവർച്ച നടത്തിയത്. ഷോപ്പിംഗ്, മാളുകൾ സന്ദർശിക്കൽ, ഐഫോൺ വാങ്ങൽ, ക്ലബ്ബുകളിൽ പോകൽ, സിനിമ കാണൽ തുടങ്ങിയവയിലെല്ലാം തൽപ്പരയാണ് കാമുകിയെന്നാണ് അബ്ദുൾ ഹലീം പൊലീസിനോട് പറഞ്ഞത്. കാമുകിയുടെ ആഢംബര ജീവിതത്തിന് പണം കണ്ടെത്താനായി നിയമവിദ്യാർത്ഥി കൂടിയായ അബ്ദുൾ ഹലീം മോഷണത്തിലേക്ക് തിരിയുകയായിരുന്നു. ഗോമതി നഗറിലെ നിരവധി വീടുകളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളും പണവും നിയമ വിദ്യാർത്ഥിയുടെ കൈവശം പൊലീസ് കണ്ടെത്തി.

ഒരു മോഷണത്തിനിടെ സിസിടിവിയിൽ പതിഞ്ഞപ്പോഴാണ് ഇയാളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ വ്യക്തമായതെന്നും വീട്ടുടമസ്ഥൻ ഇത് കൃത്യമായി അറിയിച്ചത് അന്വേഷണത്തിൽ നിർണായക പങ്ക് വഹിച്ചുവെന്നും പൊലീസ് അറിയിച്ചു.

Top