സംഭരിച്ച നെല്ലിന്റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കര്‍ഷകര്‍ നിരാഹാരത്തിലേക്ക്

സംഭരിച്ച നെല്ലിന്റെ വിലയില്‍ ഇപ്പോഴും കുടിശ്ശിക,കര്‍ഷകര്‍ നിരാഹാരത്തിലേക്ക്

ആലപ്പുഴ: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വിലയില്‍ 500 കോടി രൂപ ഇപ്പോഴും കുടിശ്ശിക. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പണം തിരിച്ചടക്കാത്തത് കൊണ്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ല. ഉല്പാദനക്കുറവ് മൂലം വന്‍ നഷ്ടം നേരിടുന്നതിനിടയില്‍ സംഭരണ വിലയും കിട്ടാതായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. സംഭരണ വിലയുടെ കുടിശ്ശിക നല്‍കാത്തതിനെതിരെ നെല്‍ കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും.

2023 – 24 വര്‍ഷത്തെ പുഞ്ച കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണമാണ് ഇനിയും കൊടുത്തു തീര്‍ക്കാന്‍ ഉള്ളത്. പുഞ്ച കൃഷിയില്‍ 1,500 കോടി രൂപയുടെ നെല്ലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ചത്. ഇതില്‍ 500 കോടി രൂപ കുടിശികയായി കിടക്കുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വായ്പാ തിരിച്ചടവ് മുടക്കിയത് മൂലം ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പിആര്‍എസ് തുക നല്‍കാന്‍ തയ്യാറാകുന്നില്ല. കൃഷി മന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും പണം അനുവദിക്കുന്നില്ലെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി പറയുന്നു.

സംഭരണ വില കുടിശ്ശിക ആയതിന് പുറമേ പമ്പിങ് സബ്‌സിഡി , റോയല്‍റ്റി, പ്രൊഡക്ഷന്‍ ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും കുടിശ്ശികയാണ്. നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരെ സര്‍ക്കാര്‍ അധികപ്പറ്റായാണ് കാണുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ ധനപ്രതിസന്ധിയാണ് കുടിശ്ശിക നല്‍കുന്നതിന് തടസ്സമായതെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് പണം നല്‍കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Top