CMDRF

സുഭദ്ര കൊലപാതകക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

വയോധികയെ സംഘം കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിനായാണെന്ന് എസ്പി പറഞ്ഞു

സുഭദ്ര കൊലപാതകക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്
സുഭദ്ര കൊലപാതകക്കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

ആലപ്പുഴ: സുഭദ്ര കൊലപാതകക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കേസിൽ ഇരുവരുടെയും ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്. പ്രതികളായ മാത്യൂസിനെയും ശർമിളയേയും വെവ്വേറെ മുറിയിൽ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മാത്യൂസിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക ചോ​ദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കും. വയോധികയെ സംഘം കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിനായാണെന്ന് എസ്പി പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

ഓ​ഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയിൽ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. ഏഴാം തീയതി മകൻ രാധാകൃഷ്ണൻ സുഭദ്രയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. അമ്പലങ്ങളിൽ മറ്റും പോകാറുണ്ടായിരുന്ന സുഭദ്ര പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചുവരാറ്. എന്നാൽ സുഭദ്ര തിരിച്ചെത്തുകയോ ഫോണിൽ ബന്ധപ്പെടാതിരിക്കുകയോ ചെയ്യാതിരുന്നതോടെയാണ് മകൻ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളായ ശർമിളയും മാത്യൂസുമായി സുഭദ്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് സുഭദ്ര ഇവരെ സന്ദർശിച്ചിരുന്നു. മൂവരും ഒന്നിച്ച് യാത്രകളും നടത്താറുണ്ട്. ഇതിനിടെ സുഭദ്രയുടെ സ്വർണം പ്രതികൾ മോഷ്ടിച്ചിരുന്നു. ഇതിനെ ചൊല്ലി സുഭദ്ര ഇരുവരുമായും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെങ്കിലും ക്രമേണ പഴയ സൗഹൃദം പുനസ്ഥാപിക്കുകയായിരുന്നു, തുടർന്ന് പ്രതികൾ സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വർണം കവർന്ന ശേഷം പ്രതികൾ വയോധികയെ കുഴിച്ചുമൂടി.

അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സുഭദ്ര ശർമിളയോടൊപ്പമായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസ് ശർമിളയും മാത്യൂസും താമസിക്കുന്ന കോർത്തുശേരിയിലെ വീട്ടിലെത്തി. പൂട്ടിയിട്ട വീടിന്റെ പറമ്പിൽ നിന്നും പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനു മുമ്പേ തന്നെ പൊലീസ് ഉഡുപ്പി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഉഡുപ്പിയിൽ നിന്നും യുപിഐ വഴി പണമിടപാട് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് ഉഡുപ്പിയിലെത്തുന്നത്.

Also read: സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലീസ് കേരളത്തിലേക്ക്

പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും യുപിഐ വഴി 60,000 രൂപ അക്കൗണ്ടിൽ എത്തിയതും ഉഡുപ്പിയിലെ എടിഎമ്മിൽനിന്നു പണമെടുത്തതും പൊലീസിന് ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ സൗകര്യമായി. പൊലീസ് ഉഡുപ്പിയിൽ അന്വേഷണം നടത്തുന്നതിനിടെ പ്രതികൾ 24ന് കേരളത്തിലെത്തിയിരുന്നു. ഇത് പൊലീസ് അറിഞ്ഞെന്ന് മനസിലാക്കിയ പ്രതികൾ കൊച്ചിയിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങി. പ്രതികളുടെ ചിത്രങ്ങളുൾപ്പെടെ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് കർണാടകയിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.

Top