കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിങ്ങളോട് ചെയ്ത കാര്യങ്ങളെ കുറിച്ച് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്നാണ് പോളിംഗ് ബൂത്തിലേക്കെത്തുന്ന വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നതിലും 15 ലക്ഷം അക്കൗണ്ടില്‍ നല്‍കുന്നതിലും കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിലും തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതും സംബന്ധിച്ച ഗ്യാരണ്ടികളൊന്നും പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയില്ല. മോദിയുടെ ഗ്യാരണ്ടിയെന്ന വാക്കിന് ചാക്കിന്റെ വില പോലുമില്ല. അതുകൊണ്ടാണ് ഭരണനേട്ടം പറയാതെ വിദ്വേഷ പ്രചരണം മാത്രം നടത്തുന്നത്.
സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തെ കുറിച്ചാണ് ഡോ. മന്‍മോഹന്‍ സിംഗ് സംസാരിച്ചത്. രാജ്യത്തിന്റെ ദേശീയ സാമ്പത്തിക പുരോഗതി പത്ത് ശതമാനത്തിന് മുകളിലാക്കിയപ്പോള്‍ ഖജനാവിലെത്തിയ വരുമാനം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയല്ല മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ചെയ്തത്. ആ പണം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് വിനിയോഗിച്ച് ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ വീടുകളില്‍ തീ പുകച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യവും വിദ്യാഭ്യാസ അവകാശ നിയമവുമുണ്ടാക്കി. സമ്പത്തിന്റെ നീതിപൂര്‍വകമായ വിനിയോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍ഗണന നല്‍കി. ഇതിനെയാണ് മോദി ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണമാക്കി മാറ്റിയിരിക്കുന്നത്.
പൗരത്വ നിയമത്തെ കുറിച്ചും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 37 ദിവസവും പ്രചരണം നടത്തിയത്. അതിനൊക്കെ യു.ഡി.എഫ് ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. പച്ചക്കള്ളവും നട്ടാല്‍ക്കുരുക്കാത്ത നുണയുമാണ് മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ സംസാരിച്ചില്ലെന്ന നുണയാണ് ആദ്യം പറഞ്ഞത്. ഇതിന് മറുപടിയായി ശശി തരൂരിന്റെയും എന്‍.കെ പ്രേമചന്ദ്രന്റെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പ്രസംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. പിന്നീട് രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നെന്നും പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് എം.പിമാര്‍ വോട്ട് ചെയ്തില്ലെന്നുമായി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും വോട്ടു ചെയ്തതിന്റെ പാര്‍ലമെന്റിലെ രേഖ മുഖ്യമന്ത്രിക്ക് നല്‍കി. എന്നിട്ടും പച്ചക്കള്ളം ആവര്‍ത്തിച്ചു. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പിണറായി പറഞ്ഞതും ജനങ്ങളെ കബളിപ്പിക്കാനാണ്.
പൗരത്വ പ്രക്ഷോഭത്തിന് എതിരായ കോസുകള്‍ പിന്‍വിലക്കാന്‍ തയാറാകാത്തതും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ്. സര്‍ക്കാരിനെരായ ജനരേഷം മറയ്ക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി നുണ ആവര്‍ത്തിച്ചത്. ഒരു കോടി പാവങ്ങള്‍ക്ക് ഏഴ് മാസമായി പെന്‍ഷന്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റോറുകളില്‍ സാധനങ്ങളുമില്ല. സ്വകാര്യ ആശുപത്രികള്‍ കാരുണ്യ കാര്‍ഡ് സ്വീകരിക്കുന്നില്ല. പതിനാറായിരം കോടിയാണ് കരാറുകാര്‍ക്ക് നല്‍കാനുള്ളത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ളത് നല്‍പ്പതിനായിരം കോടി. ഖജനാവില്‍ പൂച്ച പ്രസവിച്ച് കിടക്കുന്ന സ്ഥിതിയാണ്.
ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്നു പറഞ്ഞ് മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിച്ചതാണ് സിദ്ധര്‍ത്ഥിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസിലെ ഡി.വൈ.എഫ്.ഐക്കാരനെ വെറുതെ വിട്ടു. വാളയാര്‍ കേസ് പ്രതികളെയും വെറുതെ വിട്ടു. റിയാസ് മൗലവിയെ ആര്‍.എസ്.എസുകാര്‍ കഴുത്തറുത്ത് കൊന്ന കേസും വെറുതെ വിട്ടു. പൊലീസും പ്രോസിക്യൂഷനും സി.പി.എമ്മിന് വേണ്ടിയുള്ള സംവിധാനങ്ങളായി മാറി. കരുവന്നൂരില്‍ പാവങ്ങളുടെ 300 കോടിയാണ് തട്ടിയെടുത്തത്. എത്രയോ പേര്‍ ആത്മഹത്യ ചെയ്തു. 300 കോടി സി.പി.എം കൊള്ളയടിച്ച് വ്യാജ അക്കൗണ്ടില്‍ ഇട്ടിരിക്കുമ്പോഴാണ് അവിടെ എല്ലാം നോര്‍മല്‍ ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. പാര്‍ട്ടിക്കാര്‍ക്ക് എന്ത് വൃത്തികേട് കാണിക്കാനും അനുവാദം നല്‍കുന്ന സംവിധാനമായി ഭരണകൂടം മാറി.
സി.പി.എം ബി.ജെ.പിയുമായി ബാന്ധവത്തിലാണ്. ഗുജറാത്ത് ബി.ജെ.പി തൂത്ത് വാരുമെന്നും കോണ്‍ഗ്രസ് നൂറ് സീറ്റ് തികയ്ക്കില്ലെന്നും പറഞ്ഞത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. 18 സീറ്റില്‍ മത്സരിക്കുന്ന സി.പി.എം പ്രകടനപത്രിക ഇറക്കിയത് തന്നെ കബളിപ്പിക്കലാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മിടുമിടുക്കന്‍മാരാണെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. എല്‍.ഡി.എഫ് കണ്‍വീനറുടെ ഈ സര്‍ട്ടിഫിക്കറ്റുമായാണ് കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രചരണം നടത്തുന്നത്. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയെന്ന് മോദി പറഞ്ഞതിന്റെ പിറ്റേ ദിവസം പിണറായി വിജയനും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരു സ്ഥലത്താണ്. ബി.ജെ.പിയെ ഭയന്നാണ് പിണറായി വിജയന്‍ ഭരിക്കുന്നത്. മാസപ്പടി, കരുവന്നൂര്‍ അന്വേഷണങ്ങളില്‍ സി.പി.എം ഭയന്നു പോയി. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിക്കുന്നത്.
പി.വി അന്‍വര്‍ നടത്തിയ മോശമായ പരാമര്‍ശത്തെ വരെ മുഖ്യമന്ത്രി ന്യായീകരിച്ചു. പാനൂരില്‍ ഞങ്ങള്‍ക്കെതിരെ തയാറാക്കിയ ബോംബ് പൊട്ടി സി.പി.എമ്മുകാരന്‍ മരിച്ചു. ഇതിന് പിന്നാലെ കൊണ്ടു വന്ന നുണ ബോംബും ചീറ്റിപ്പോയി. ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും എല്ലാ അജണ്ടകളും പാളിപ്പോയി. സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സംസ്ഥാനത്തെ തകര്‍ത്തതിനും എതിരെ രൂക്ഷമായ ജനവികാരമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും അരക്ഷിതത്വമുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവിരുദ്ധ വികാരത്തിനൊപ്പം യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്ന ബദല്‍ നിര്‍ദ്ദേശങ്ങളും തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് സഹായകമാകും. ഇരുപതില്‍ ഇരുപതും സീറ്റിലും യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നാണ് വിലയിരുത്തല്‍.
യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു തവണ തിരുവനന്തപുരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. അല്ലാതെ ഇ.പി ജയരാജന്‍ പറയുന്നത് പോലെ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരില്ല. അങ്ങനെ രണ്ടാം സ്ഥാനത്ത് വന്നാല്‍ സി.പി.എം മൂന്നാം സ്ഥനത്താകും. തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമുണ്ടാകും. കോണ്‍ഗ്രസിന്റെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും ടീം വര്‍ക്കിന്റെ വിജയമായിരിക്കും. പരാജയം ഉണ്ടാകില്ല. ഇനി ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.