CMDRF

മുംബൈയിലെ സ്യൂട്ട്‌കെയ്സ് കൊലപാതകം : പൊലീസിനെ സഹായിച്ചത് ഭിന്നശേഷിക്കാരന്‍

മുംബൈയിലെ സ്യൂട്ട്‌കെയ്സ് കൊലപാതകം : പൊലീസിനെ സഹായിച്ചത് ഭിന്നശേഷിക്കാരന്‍
മുംബൈയിലെ സ്യൂട്ട്‌കെയ്സ് കൊലപാതകം : പൊലീസിനെ സഹായിച്ചത് ഭിന്നശേഷിക്കാരന്‍

മുംബൈ: കൊലപാതകക്കേസ് അന്വേഷണത്തില്‍ പ്രതിയുമായി ആശയവിനിമയം നടത്താന്‍ മുംബൈ പൊലീസിനെ സഹായിച്ചത് കോണ്‍സ്റ്റബിളിന്റെ ഭിന്നശേഷിക്കാരനായ മകന്‍. ഓഗസ്റ്റ് 5-ന് നടന്ന സാന്താക്രൂസ് നിവാസിയായ അര്‍ഷാദലി സാദിക്വാലി ഷെയ്ഖിന്റെ കൊലപാതകം അന്വേഷിക്കാനാണ് കോണ്‍സ്റ്റബിള്‍ രാജേഷ് സത്പുതെയുടെ മകന്‍ ഗൗരവിനെ മുംബൈ പൊലീസിന് ആശ്രയിക്കേണ്ടിവന്നത്. ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്‌കേസിനുള്ളിലാണ് 30-കാരനായ അര്‍ഷാദലിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഗവണ്‍മെന്റ് റെയില്‍വെ പൊലീസും ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൈഡുണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി. അര്‍ഷാദലിയുടെ സുഹൃത്തുക്കളായ ജയ് പ്രവീണ്‍ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ടയാളും പിടിയിലായ രണ്ടുപേരും ഭിന്നശേഷിക്കാരും ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തുന്നവരുമായിരുന്നു.

എന്നാല്‍ കേസ് ഏറ്റെടുത്ത മുംബൈ പൊലീസിന് പ്രതികളുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുണ്ടായി. പൊലീസില്‍ ആര്‍ക്കും ആംഗ്യഭാഷ അറിയില്ലായിരുന്നു. തുടര്‍ന്നാണ് ആര്‍എ കിദ്വായ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജേഷ് സത്പുതെയുടെ മകനെ പൊലീസ് ആശ്രയിച്ചത്. ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലി പ്രതി ജയ് പ്രവീണ്‍ ചാവ്ദ കൊല്ലപ്പെട്ടയാളുമായി വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Top