CMDRF

മൂന്നാറിലെ ഏലം കുത്തകപാട്ട വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി

മൂന്നാറിലെ ഏലം കുത്തകപാട്ട വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി
മൂന്നാറിലെ ഏലം കുത്തകപാട്ട വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി

ന്യൂഡൽഹി: മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം. കുത്തകപാട്ട ഭൂമി എത്രയാണെന്ന് കോടതിയെ അറിയിക്കാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ വനം പരിസ്ഥിതി കേസുകൾ പരിഗണിക്കുന്ന ബെഞ്ച് സർക്കാരിന് നിർദേശം നൽകി. സത്യവാങ്മൂലം വിഷയത്തിൽ എന്ത് ഇടപെടൽ നടത്തണമെന്ന തീരുമാനം സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച ഔദ്യോഗിക രേഖകളിലെ പൊരുത്തക്കേടുകൾ അമിക്കസ്ക്യുറിയും സീനിയർ അഭിഭാഷകനുമായ കെ. പരമേശ്വർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. തിരുവിതാംകൂർ ഭരണ റിപ്പോർട്ടിൽ അടക്കം ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം 215720 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതായത് 344 ചതുരശ്ര മൈൽ ഏലം കുത്തകപാട്ട ഭൂമി. എന്നാൽ സർക്കാർ സുപ്രീം കോടതിയിൽ ഹാജരാക്കിയ ടൈപ്പ് ചെയ്ത റിപ്പോർട്ടിൽ ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണ്ണം 15720 ഏക്കർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ലക്ഷം ഏക്കർ ഭൂമിയുടെ കുറവ് ആണ് കണക്കുകളിൽ ഉള്ളത് എന്നും അമിക്കസ്ക്യുറി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭൂമിയുടെ യഥാർത്ഥ വിസ്തീർണം സംബന്ധിച്ച് സർക്കാരിൽനിന്ന് വ്യക്തത വരുത്തണമെന്നും അമിക്കസ്ക്യുറി ആവശ്യപ്പെട്ടു. നിലവിൽ പറഞ്ഞിരിക്കുന്ന കണക്കിൽനിന്ന് വ്യത്യസ്തമാണ് യാഥാർഥ്യമെങ്കിൽ എന്തുകൊണ്ടാണ് രേഖകൾ സുപ്രീം കോടതിയിൽനിന്ന് മറച്ചുവെച്ചത് എന്ന് വ്യക്തമാക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച് വനം, റവന്യു വകുപ്പുകൾക്ക് വ്യത്യസ്ത നിലപാട് പാടില്ലെന്ന് ജസ്റ്റിസ് ബി.ഗവായ് അറിയിച്ചു. സർക്കാർ വകുപ്പുകൾക്ക് ഒരേ നിലപാട് ആയിരിക്കണം. സുപ്രീം കോടതിക്ക് മുന്നിൽ സർക്കാർ ഒന്നേ ഉള്ളുവെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഏലം കുത്തകപാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച് വനം വകുപ്പിനും റവന്യു വകുപ്പിനും വ്യത്യസ്ത നിലപാട് ആണെന്ന് അമിക്കസ്ക്യുറി കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇരു വകുപ്പുകളോടും പ്രത്യേകം സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിക്കണം എന്ന് അമിക്കസ്ക്യുറി ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സർക്കാർ ഒരു സത്യവാങ്മൂലം ഫയൽ ചെയ്താൽ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി വിഷയത്തിൽ കോടതി ഇടപെട്ടാൽ നൂറ് കണക്കിന് കർഷകർ ബുദ്ധിമുട്ടിലാകില്ലേ എന്ന് സുപ്രീം കോടതി ആരാഞ്ഞു.

എന്നാൽ കോടതിയുടെ ഇടപെടൽ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന് അമിക്കസ് ക്യുറി കെ. പരമേശ്വർ കോടതിയെ അറിയിച്ചു. ഭൂരഹിതരായ നിരവധി പേർക്ക് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. ചെറുകിട കർഷകർ ഉണ്ട്. അവരെ ബുദ്ധിമുട്ടിലാക്കുക എന്ന നിലപാട് ഇല്ലെന്നും അമിക്കസ് ക്യുറി കോടതിയെ അറിയിച്ചു. മതികെട്ടാൻ ചോല ഉൾപ്പടെ നിബിഡ വനങ്ങൾ അടങ്ങുന്നതാണ് ഏലം കുത്തകപാട്ട ഭൂമി എന്നും അമിക്കസ്ക്യുറി വ്യക്തമാക്കി. തുടർന്ന് സംസ്ഥാന സർക്കാരിന്റ റിപ്പോർട്ട് ലഭിച്ചശേഷം എന്ത് തുടർ നടപടികൾ സ്വീകരിക്കണം എന്നതിൽ തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

Top