CMDRF

നാഗാലാന്‍ഡില്‍ 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികര്‍ക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതി

ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്

നാഗാലാന്‍ഡില്‍ 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികര്‍ക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതി
നാഗാലാന്‍ഡില്‍ 13 സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികര്‍ക്കെതിരെ നടപടി വേണ്ടെന്ന് സുപ്രീംകോടതി

ഡല്‍ഹി: തീവ്രവാദികളെന്ന് കരുതി നാഗാലാന്‍ഡില്‍ ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും പ്രതിചേര്‍ക്കപ്പെട്ട 30 സൈനികര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ, നാഗാലാന്‍ഡ് സര്‍ക്കാര്‍ സൈനികര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരുന്നു. എന്നാല്‍, അഫ്‌സ്പ നിയമത്തിന്റെ ചില വകുപ്പുകള്‍ ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരിയില്‍ കേന്ദ്രം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നില്ല.കേസ് പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യം ശരിവെച്ചുകൊണ്ട് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

പ്രതിചേര്‍ക്കപ്പെട്ട സൈനികരെ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അച്ചടക്ക നടപടിക്ക് നിര്‍ദേശിക്കണമെന്ന നാഗാലാന്‍ഡ് സര്‍ക്കാറിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. ഇതോടെ, മേജര്‍ ഉള്‍പ്പെടെയുള്ള 30 സൈനികരും കേസില്‍നിന്ന് പൂര്‍ണ കുറ്റമുക്തരായി. സൈനികരുടെ ഭാര്യമാരാണ് കേസില്‍ വിടുതല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്.

2021 ഡിസംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കിഴക്കന്‍ നാഗാലാന്‍ഡിലെ ഒട്ടിങ് ഗ്രാമത്തില്‍ റോന്തു ചുറ്റുകയായിരുന്ന സൈനികര്‍, തീവ്രവാദികള്‍ സഞ്ചരിക്കുന്ന വാഹനമെന്ന് കരുതി ഒരു പിക്കപ് ട്രക്കിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഗ്രാമത്തിലുണ്ടായ സംഘര്‍ഷം അടിച്ചമര്‍ത്താനായി സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.

സൈന്യം ആദ്യം അവകാശപ്പെട്ടത് കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്നായിരുന്നു. പിന്നീട്, പ്രതിഷേധം കനത്തപ്പോള്‍ സൈന്യത്തിന് തിരുത്തേണ്ടിവന്നു. ഗ്രാമീണരുടെ പ്രതിഷേധം കനത്തതോടെ 2022 ജൂണില്‍ നാഗാലാന്‍ഡ് പൊലീസ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.പ്രതിചേര്‍ക്കപ്പെട്ട സൈനികരില്‍ 21 പേര്‍ സംഘര്‍ഷ മേഖലയില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ ലംഘിച്ചതായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.

Top