ജോലി വാഗ്ദാനം നല്‍കി ലൈംഗിക പീഡനം: പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജ് രേവണ്ണ അറസ്റ്റില്‍

ജോലി വാഗ്ദാനം നല്‍കി ലൈംഗിക പീഡനം: പാര്‍ട്ടി പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജ് രേവണ്ണ അറസ്റ്റില്‍

ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജനതാദള്‍ സെക്കുലര്‍ നേതാവ് സൂരജ് രേവണ്ണയെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജനതാദള്‍ സെക്കുലര്‍ നേതാവും ഹാസന്‍ മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. എന്നാല്‍ യുവാവിന്റെ ആരോപണം സൂരജ് നിഷേധിച്ചു. വ്യാജ പരാതിയാണെന്നും, 5 കോടി കൊടുക്കാത്തതിനാലാണ് യുവാവ് പരാതി നല്‍കിയതെന്നും സൂരജ് പറഞ്ഞു.

നേരത്തെ, സൂരജ് രേവണ്ണയുടെ സുഹൃത്ത് ശിവകുമാര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജെഡിഎസ് പ്രവര്‍ത്തകന്‍ തന്നെ സമീപിച്ചെന്നും 5 കോടിരൂപ കൊടുത്തില്ലെങ്കില്‍ ലൈംഗിക പീഡന പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. യുവാവ് ജോലിക്കായി തന്നെ സമീപിച്ചിരുന്നതായി ശിവകുമാര്‍ പറഞ്ഞു. സൂരജിന്റെ നമ്പര്‍ താന്‍ നല്‍കി. പിന്നീട് യുവാവ് ഭീഷണിയുമായി രംഗത്തുകയായിരുന്നെന്നും ശിവകുമാര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു.

ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയില്‍ പറയുന്നത്. സംഭവം പുറത്തറിയാതിരിക്കാന്‍ രേവണ്ണയുടെ ആളുകള്‍ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരന്‍ ആരോപിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡന വിഡിയോ ക്ലിപ്പുകള്‍ ചോര്‍ന്നതിനു പിന്നാലെയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരന്‍ സൂരജിനെതിരെയും പരാതി ഉയര്‍ന്നത്.

Top