എയിംസ് കേരളത്തിന് തന്നേ തീരൂ, കോഴിക്കോടല്ലെങ്കില്‍ എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം: എംകെ രാഘവന്‍

എയിംസ് കേരളത്തിന് തന്നേ തീരൂ, കോഴിക്കോടല്ലെങ്കില്‍ എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം: എംകെ രാഘവന്‍

കോഴിക്കോട്: എയിംസ് കോഴിക്കോട് എത്തിക്കുകയാണ് തന്റെ ഇനിയുള്ള പ്രധാന ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവന്‍. തന്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും കോഴിക്കോട്ടെ ജനങ്ങളുമായി ആത്മബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം ജനം തന്റെ കൂടെ നിന്നുവെന്നും പറഞ്ഞു. കോഴിക്കോട് എയിംസും ബേപ്പൂര്‍ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫും മികച്ച നിലയിലാണ്. ഭൂരിപക്ഷം കൂടാന്‍ കാരണം ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ദേശീയ പാത വികസനം വൈകാന്‍ കാരണം കരാറുകാരനാണ്. മൂന്ന് വര്‍ഷം പണി മുടങ്ങി. ഇപ്പോഴത്തെ പ്രശ്‌നം യൂട്ടിലിറ്റി സര്‍വീസ് സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരും കേരളത്തിലെ വികസനത്തില്‍ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്ന് വ്യക്തമല്ല. കോഴിക്കോട് പദ്ധതിക്കായി ഭൂമി കണ്ടെത്തിയതാണ്. കോഴിക്കോട് നിന്ന് എയിംസ് മറ്റിടത്തേക്കെന്ന് സുരേഷ് ഗോപി പറഞ്ഞ സാഹചര്യം അറിയില്ല. മറ്റിടത്താണെങ്കില്‍ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ഭൂമി എവിടെ കിട്ടുമെന്നും വ്യക്തമാക്കണം.

കേരളത്തിന്റെ താല്‍പര്യം എയിംസ് കിനാലൂരില്‍ വരുണമെന്നാണ്. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തി നല്‍കിയത് കിനാലൂരിലാണ്. എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇനി ഭൂമിയാണ് വേണ്ടത്. അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കട്ടെ. കിനാലൂരില്‍ എയിംസിനായി ഭൂമി കണ്ടെത്തി കഴിഞ്ഞതാണ്. കേരളത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരേയും ഇക്കാര്യത്തില്‍ കാണും. എയിംസ് മലബാറില്‍ വളരെ അത്യാവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും അതാണ്. കോഴിക്കോട് എയിംസ് സ്ഥാപിക്കാന്‍ ജനകീയ മുന്നേറ്റത്തിന് താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി എടുക്കണം. കെ. മുരളീധരനെ കണ്ടത് തോല്‍വിയുടെ കാര്യങ്ങള്‍ അറിയാനാണ്. പാര്‍ട്ടി പ്രശ്‌നം പരിഹരിക്കും. പ്രതാപന്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞതിനാലാണ് കെ മുരളീധരനെ തൃശ്ശൂരില്‍ മത്സരിപ്പിച്ചത്. മുരളീധരന്‍ മണ്ഡലം മാറിയത് അദ്ദേഹത്തിന്റെ സമ്മതത്തോടെ തന്നെയാണ്. പ്രതാപന്‍ മത്സരിക്കാന്‍ ഇല്ലെന്ന് എഐസിസിക്ക് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാനാണ് മുരളീധരന്‍ തൃശൂരിലേക്ക് മാറിയത്. കെ.മുരളീധരന്‍ രാഷ്ട്രീയം വിടില്ല. അദ്ദേഹത്തിന് അതിന് കഴിയില്ല. തോല്‍വിയുടെ പശ്ചാത്തലത്തിലെ പ്രതികരണം മാത്രമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Top