CMDRF

നിപ: കർണാടകയിൽ നിരീക്ഷണം ശക്തം

നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല

നിപ: കർണാടകയിൽ നിരീക്ഷണം ശക്തം
നിപ: കർണാടകയിൽ നിരീക്ഷണം ശക്തം

മംഗളൂരു: മലപ്പുറം ജില്ലയിൽ നിപ രോഗബാധയുമായി ബന്ധപ്പെട്ട ജാഗ്രത പ്രവർത്തനങ്ങൾ ശക്തമാക്കിയതിനു പിന്നലെ കർണാടകയിലും നിരീക്ഷണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിച്ചു. മലപ്പുറത്ത് മരിച്ച വിദ്യാർഥി പഠിച്ചത് ബംഗളൂരുവിലെ സ്വകാര്യ കോളജിലായിരുന്നു. ആരോഗ്യ വകുപ്പിന്റെ സംഘം കോളേജ് സന്ദർശിച്ചു. വിദ്യാർഥികളും ജീവനക്കാരുമടക്കം 32 പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചു. മരിച്ച വിദ്യാർഥിയെ നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നു വിദ്യാർഥികൾ സന്ദർശിച്ചിരുന്നതായും കണ്ടെത്തി. സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആർക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരിൽ പലരും ബംഗളൂരുവിൽ മടങ്ങിയെത്തിയെന്നും ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.

നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ല. മരിച്ച വ്യക്തിയുമായി പ്രാഥമിക, ദ്വീതിയ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കാൻ ചിക്കബാനവാര, ഗോപാൽപുര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

അതേസമയം, മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 175 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

Top