CMDRF

ഉരുള്‍പൊട്ടലിനെ അതിജീവിച്ച; ചൂരല്‍മല ടൗണിലെ വെള്ളാര്‍മല സ്‌കൂള്‍

ഉരുള്‍പൊട്ടലിനെ അതിജീവിച്ച; ചൂരല്‍മല ടൗണിലെ വെള്ളാര്‍മല സ്‌കൂള്‍
ഉരുള്‍പൊട്ടലിനെ അതിജീവിച്ച; ചൂരല്‍മല ടൗണിലെ വെള്ളാര്‍മല സ്‌കൂള്‍

വയനാട്: ചൂരല്‍മലയിലെ ഇരുട്ടിന്റെ മറവിലെത്തിയ ആ വലിയ ഉരുള്‍പൊട്ടലിനെ തടഞ്ഞു നിര്‍ത്തിയത് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു സ്വയം നശിച്ചപ്പോഴും ഒരു നാടിനെ പൂര്‍ണമായി നശിപ്പിക്കാന്‍ വിട്ടുകൊടുക്കാതെ കാവലായി ആ വിദ്യാലയം മാറി.ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ചൂരല്‍മല ടൗണ്‍ ഭൂമിയില്‍ നിന്ന്, അന്നത്തെ രാത്രി തന്നെ അപ്രത്യക്ഷമായേനെ. വയനാട് ജില്ലാ പഞ്ചായത്ത് 2021-23 വര്‍ഷത്തില്‍ നിര്‍മിച്ചതാണ് വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയിടെ ഇരുനിലക്കെട്ടിടം. ഈ കെട്ടിടത്തിന്റെ മുന്നിലൂടെ ഒഴുകിച്ചെന്ന കൂറ്റന്‍ പാറകളും മരങ്ങളും മണ്ണും കൂടിച്ചേര്‍ന്നാണ് പാടികളും വീടുകളും തകര്‍ത്തെറിഞ്ഞ് ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്. എന്നാല്‍,സ്‌കൂള്‍ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങള്‍ അവിടെനിന്നു നീങ്ങിയിട്ടില്ല.

ഒട്ടേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അവയില്‍ കഴിച്ചുകൂട്ടിയ മനുഷ്യജീവനുകള്‍ക്കും സംരക്ഷണം നല്‍കുകയായിരുന്നു ഈ സ്‌കൂള്‍ കെട്ടിടം. മണിക്കൂറുകള്‍ നീണ്ട ദുരന്തം അവസാനിച്ചപ്പോഴും സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നിരുന്നില്ല. പുഴ വഴിമാറിയപ്പോള്‍ ഒഴുകിയെത്തിയ കൂറ്റന്‍ കരിങ്കല്ലുകളാണ് സ്‌കൂള്‍ ഗ്രൗണ്ടിലും പരിസരങ്ങളിലുമായി ചിതറിക്കിടക്കുന്നത്. പരന്നൊഴുകുന്ന പുഴയാവട്ടെ അതിശക്തമായ നിലയിലും. അവിടെയുണ്ടായിരുന്ന പാലവും ക്ഷേത്രവും അടയാളങ്ങളൊന്നും ബാക്കി വെക്കാതെ തന്നിലേക്ക് ആവാഹിച്ചു.

മുണ്ടക്കൈ ദുരന്തത്തിന് മുന്നേയുള്ള നാടിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയിലെ ആഘോഷപരിപാടികളോടനുബന്ധിച്ച് ചിത്രീകരിച്ച വീഡിയോ ആണിത്. കേവലം ഒരു ദുരന്ത സ്മാരകമായി ഇനി ഒരു പക്ഷെ ആ സ്‌കൂള്‍ കെട്ടിടം നിലകൊണ്ടേക്കാം. എങ്കിലും അതിനപ്പുറം കുറെ മനുഷ്യജീവനുകള്‍ കാത്തുസൂക്ഷിക്കാന്‍ ആ വിദ്യാലയത്തിനായി എന്നതാവും എക്കാലവും അതിനെ ഓര്‍മ്മപ്പെടുത്താന്‍ കാരണമാവുന്നത്.

വയനാട് ജില്ലയിലെ കല്‍പറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടി ദുരന്തം നടന്നത്. ദുരന്തത്തില്‍ ചൂരല്‍മല അങ്ങാടി പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു. മരണം ഇതുവരെ 168 കടന്നു . 481 പേരെ രക്ഷപ്പെടുത്തി. 187 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.

Top