മുംബൈ: ശിവസേന നേതാവിന്റെ മകന്‍ മിഹിര്‍ ഷാ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍, പ്രതിയും സുഹൃത്തുക്കളും മദ്യപിച്ചെന്ന് സംശയിക്കുന്ന ബാറിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹുവിലെ ബാര്‍ പൊളിച്ചത്. അതേസമയം അപകട സമയത്ത് താനാണ് കാര്‍ ഓടിച്ചതെന്ന് മിഹിര്‍ ഷാ പൊലീസിനോട് സമ്മതിച്ചു. ഇതോടെ ഉന്നതതല അന്വേഷണം ആരംഭിച്ച് പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് മിഹിര്‍ ഷാ ഓടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മത്സ്യ വില്‍പ്പനക്കാരി മരിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് പുലര്‍ച്ചെ വരെ മദ്യം വിളമ്പിയ പസ് ബാര്‍ ഇന്നലെ എക്‌സൈസ് വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി മുംബൈ കോർപറേഷൻ ഒരുഭാഗം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്.
അപകടത്തിനു മുമ്പ് ഞായറാഴ്ച്ച പുലര്‍ച്ചെ ഒന്നര വരെ മിഹിര്‍ ഷായും സുഹ്യത്തുക്കളും ബാറിലുണ്ടായിരുന്നു. എന്നാല്‍ അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ല എന്നാണ് 24കാരനായ പ്രതിയുടെ മൊഴി. 25 വയസ്സിനു താഴെ പ്രായമുള്ളവര്‍ വീര്യം കൂടിയ മദ്യം ഉപയോഗിക്കുന്നതിന് മഹാരാഷ്ട്രയില്‍ വിലക്കുണ്ട്. പ്രതി മദ്യപിച്ചെന്ന സൂചനയുണ്ടെങ്കിലും ഇത് തെളിയിക്കാന്‍ ഇനി ബുദ്ധിമുട്ടാണ്. കസ്റ്റഡിയിലെടുത്തത് സംഭവത്തിന് രണ്ട് ദിവസം കഴിഞ്ഞ് ആയതിനാല്‍ രക്ത സാമ്പിള്‍ കൊണ്ട് കാര്യമുണ്ടാകില്ല. മിഹിര്‍ ഷായുടെ പിതാവും ശിവസേന നേതാവുമായ രാജേഷ് ഷാ കുറ്റമേല്‍ക്കാന്‍ കുടുംബ ഡ്രൈവറോട് ആവശ്യപ്പെട്ടതായും മൊഴിയുണ്ട്.