കുര്‍ബാന തര്‍ക്കം: സമവായത്തിന് പിന്നാലെ പള്ളികളില്‍ സിനഡ് കുര്‍ബാന അര്‍പ്പിച്ചു

കുര്‍ബാന തര്‍ക്കം: സമവായത്തിന് പിന്നാലെ പള്ളികളില്‍ സിനഡ് കുര്‍ബാന അര്‍പ്പിച്ചു

കൊച്ചി: സിറോ മലബാര്‍ സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് കുര്‍ബാനക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശ്വാസികളും വൈദികരുമായി ചര്‍ച്ചയിലൂടെ രൂപംകൊടുത്ത ധാരണ അനുസരിച്ച് സമവായ നിര്‍ദേശങ്ങള്‍ ഉപാധികളോടെ നടപ്പില്‍വന്നു. സമവായത്തിനു പിന്നാലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചു.

എറണാകുളം അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന നടക്കുന്ന 321 പള്ളികളില്‍ 250-ല്‍പരം ഇടവക ദേവാലയങ്ങളില്‍ ആയിരുന്നു സിനഡ് കുര്‍ബാന നടക്കേണ്ടിയിരുന്നത്. നിലവില്‍ കുര്‍ബാനക്രമം സംബന്ധിച്ച് കോടതിയില്‍ കേസ് ഉള്ള 50 പള്ളികളില്‍ സിനഡ് അര്‍പ്പിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസത്തെ ധാരണയില്‍ തീരുമാനിച്ചിരുന്നു.

മറ്റു പള്ളികളില്‍ ഭൂരിപക്ഷം പള്ളികളിലും സ്‌പെഷ്യല്‍ കുര്‍ബാനയായി സിനഡ് കുര്‍ബാന വൈദികര്‍ അര്‍പ്പിച്ചെങ്കിലും സിനഡ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആരുംതന്നെ എത്തിയില്ല. ചിലയിടത്ത് വിശ്വാസികളുടെ എതിര്‍പ്പ് മൂലം വൈദികന് സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഈവിവരം അതിരൂപത കൂരിയയെ അറിയിക്കാന്‍ വിശ്വാസികള്‍തന്നെ വികാരിയെ ചുമതലപ്പെടുത്തി.

സിനഡ് കുര്‍ബാന നടന്ന വിവിധ പള്ളികളിലും വിരലില്‍ എണ്ണാവുന്ന സിനഡ് അനുകൂലികള്‍ മാത്രമാണ് പങ്കെടുത്തത്. ഒരു ഇടവകയില്‍ പോലും സംഘര്‍ഷമുണ്ടാകുകയോ പോലിസ് ഇടപെടല്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നുള്ളത് ഏറ്റവും ആശ്വാസകരമായെന്ന് അല്മായ മുന്നേറ്റം അറിയിച്ചു.

Top