CMDRF

ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമി തിരികെ നല്‍കുമെന്ന് താലിബാന്‍ വക്താവ്

ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമി തിരികെ നല്‍കുമെന്ന് താലിബാന്‍ വക്താവ്
ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വന്തം ഭൂമി തിരികെ നല്‍കുമെന്ന് താലിബാന്‍ വക്താവ്

ഫ്ഗാനിസ്ഥാന്റെ സമ്പദ്വ്യവസ്ഥയില്‍ ചരിത്രപരമായ പങ്ക് വഹിച്ച ഹിന്ദു, സിഖ് കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തേക്ക് ഇവരുടെ തിരിച്ച് വരവ് ഉറപ്പാക്കുന്നതിനുമായി ഒരു കമ്മീഷനെ നിയോഗിച്ചതായി താലിബാന്‍ വക്താവ്. ‘മുന്‍ ഭരണകാലത്ത് യുദ്ധപ്രഭുക്കള്‍ തട്ടിയെടുത്ത എല്ലാ സ്വത്തുക്കളും അവരുടെ മുന്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നതിന് നീതിന്യായ മന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ റിപ്പോര്‍ട്ട് ചെയ്തു.

2021 ഓഗസ്റ്റില്‍ താലിബാന്‍ രാജ്യം ഏറ്റെടുത്തതോടെ പിരിച്ചുവിട്ട അഫ്ഗാനിസ്ഥാനിലെ പാര്‍ലമെന്റ് അംഗമായിരുന്ന നരേന്ദര്‍ സിംഗ് ഖല്‍സയുടെ അഫ്ഗാനിസ്ഥാനിലേക്കുള്ള തിരിച്ചുവരവ് ശ്രദ്ധേയമാണെന്നും സുഹൈല്‍ ഷഹീന്‍ കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നരേന്ദര്‍ സിംഗ് അടുത്ത ദിവസങ്ങളില്‍ അഫ്ഗാനിലേക്ക് തിരിച്ചെത്തിയിരുന്നു. താലിബാന്റെ രണ്ടാം വരവിന് പിന്നാലെ, 2021 ഓഗസ്റ്റില്‍ ഇന്ത്യന്‍ വ്യോമസേനയാണ് നരേന്ദര്‍ സിംഗ് അടങ്ങിയ ആദ്യ സംഘത്തെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ചത്. ഈ സമയത്ത് അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു ഭൂരിപക്ഷം ഹിന്ദു, സിഖ് മതവിശ്വാസികള്‍ രാജ്യം വിട്ടിരുന്നു. ഇവര്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കിയിരുന്നെങ്കിലും നരേന്ദര്‍ സിംഗ് അടക്കമുള്ള നിരവധി പേര്‍ യുഎസിലേക്കും കാനഡയിലേക്കും പിന്നീട് മാറിയിരുന്നു. അഫ്ഗാനിലെ രണ്ടാം താലിബാന്‍ സര്‍ക്കാറിനെ ഇന്ത്യ ഔദ്ധ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അടുത്തകാലത്തായി മഞ്ഞുരുക്കത്തിന് വേഗം കൂടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ.പി. സിംഗ്, താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുമായി കാബൂളില്‍ വച്ച് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഐഎസ്‌കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസ്ഥാന്‍ പ്രോവിന്‍സ്) പോലുള്ള പുതിയ ശത്രുക്കളെ നേരിടാന്‍ താലിബാന്‍ വിദേശരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ ചരിത്രത്തിന്റെ തന്നെ അവിഭാജ്യ ഘടകമാണ് ഹിന്ദു, സിഖ് സമുദായങ്ങള്‍. മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം വരും ഹിന്ദു, സിഖ് സമുദായങ്ങള്‍. 1970 കളിലും 1980 കളിലും അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയുടെ കാലത്താണ് മറ്റ് മതവിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ആരംഭിച്ചത്. 2021 ലെ താലിബാന്റെ രണ്ടാം വരവില്‍ ബാക്കിയുണ്ടായിരുന്നു സിഖ്, ഹിന്ദു വിഭാഗങ്ങളും അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തിരുന്നു.

ഇന്ത്യയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള താലിബന്റെ ശ്രമത്തിന്റെ തുടക്കമായാണ് ഈ നീക്കത്തെ വ്യാഖ്യാനിക്കുന്നത്. യുഎസ് പിന്തുണയുണ്ടായിരുന്ന മുന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട യുദ്ധപ്രഭുക്കന്മാരില്‍ നിന്ന് ഈ സ്വത്തുക്കള്‍ താലിബാന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുപിടിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അനീതികളെ അഭിസംബോധന ചെയ്യുന്നതില്‍ പുതിയ നീക്കം പ്രധാന മുന്നേറ്റമാണെന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.

Top