ബിഹാറില്‍ ഒമ്പത് ദിവസത്തിനിടെ 5 പാലങ്ങള്‍ തകര്‍ന്നതില്‍ നിതീഷ് കുമാറിനെതിരേ രുക്ഷ വിമര്‍ശനവുമായി തേജസ്വി യാദവ്

ബിഹാറില്‍ ഒമ്പത് ദിവസത്തിനിടെ 5 പാലങ്ങള്‍ തകര്‍ന്നതില്‍ നിതീഷ് കുമാറിനെതിരേ രുക്ഷ വിമര്‍ശനവുമായി തേജസ്വി യാദവ്

പാട്‌ന: ഒമ്പത് ദിവസത്തിനുള്ളില്‍ ബിഹാറില്‍ അഞ്ച് പാലങ്ങള്‍ തകര്‍ന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. മധുബാനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകര്‍ന്നതിന്റെ ചിത്രസഹിതം പങ്കുവെച്ചാണ് തേജസ്വി വിമര്‍ശിച്ചത്.

‘ഒമ്പത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. ഭൂതാഹി നദിയില്‍ വര്‍ഷങ്ങളായി നിര്‍മാണത്തിലിരുന്ന പാലമാണിത്. പാലം തകരാനുള്ള കാരണം നിങ്ങള്‍ കണ്ടെത്തിയോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഞങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണോ?- എന്നാണ് തേജസ്വി യാദവ് ചോദിച്ചത്. രണ്ടുവര്‍ഷത്തിലേറെയായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. 75 മീറ്റര്‍ നീളമുള്ള പാലത്തിന്റെ തൂണുകളിലൊന്ന് ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. മൂന്നുകോടിയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. കഴിഞ്ഞയാഴ്ച അരാരിയ, സിവാന്‍, കിഴക്കന്‍ ചമ്പാരന്‍ ജില്ലകളില്‍ പാലം തകര്‍ന്നിരുന്നു. ബുധനാഴ്ച കിഷന്‍ഗഞ്ചിലെ 13 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. തുടര്‍ന്ന് 40,000 ആളുകള്‍ ഒറ്റപ്പെട്ടു.

2011ല്‍ മുഖ്യമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴില്‍ 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 70 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു.

കൂടാതെ ജൂണ്‍ 23ന് പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴില്‍ നിര്‍മിച്ച പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം കോണ്‍ക്രീറ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം തകര്‍ന്നു. ജൂണ്‍ 22ന് സിവാന്‍ ജില്ലയിലെ മഹാരാഗഞ്ച് ബ്ലോക്കില്‍ ഗണ്ഡക് നദിയുടെ ഒരു നദിക്ക് കുറുകെയുള്ള ഒരു ചെറിയ പാലവും പെട്ടെന്നുള്ള നീരൊഴുക്ക് കാരണം തകര്‍ന്നിരുന്നു.

Top