CMDRF

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് നേതാവല്ല, മോദിയെ പിന്തുണക്കുന്ന വര്‍ഗീയവാദിയാണ്; രേവന്ദ് റെഡ്ഡി

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് നേതാവല്ല, മോദിയെ പിന്തുണക്കുന്ന വര്‍ഗീയവാദിയാണ്; രേവന്ദ് റെഡ്ഡി
പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് നേതാവല്ല, മോദിയെ പിന്തുണക്കുന്ന വര്‍ഗീയവാദിയാണ്; രേവന്ദ് റെഡ്ഡി

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് നേതാവല്ലെന്നും മോദിയെ പിന്തുണക്കുന്ന വര്‍ഗീയവാദിയാണ് അദ്ദേഹമെന്നും രേവന്ദ് റെഡ്ഡി പറഞ്ഞു. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ ആരാണ് പിണറായിയുടെ സ്ഥാനാര്‍ഥി? ആരാണ് മോദിയുടെ സ്ഥാനാര്‍ഥി? ആനി രാജ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. എന്നാല്‍, പിണറായി പിന്തുണക്കുന്നത് ആനി രാജയെയല്ല. അദ്ദേഹം രഹസ്യമായി നരേന്ദ്ര മോദിയുമായി ധാരണയുണ്ടാക്കി സുരേന്ദ്രനെയാണ് പിന്തുണക്കുന്നത്. അദ്ദേഹം സ്വന്തം പാര്‍ട്ടിയേയും സ്വന്തം ജനങ്ങളേയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരാളെ എങ്ങനെ വിശ്വസിക്കും. ആദായനികുതി വകുപ്പ്, ഇ.ഡി കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍വേണ്ടി മോദിയുമായി പിണറായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. ഇ.ഡി. കേസ് ഉള്ളിടത്തോളംകാലം പിണറായി വിജയന് എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല, രേവന്ദ് റെഡ്ഡി പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്തടക്കമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും പങ്കാളികളാകുന്നു എന്ന കാര്യം എന്നെ ആശ്ചര്യപ്പെടുത്തുന്നു. രാജ്യവ്യാപകമായി നിരപരാധികള്‍ക്കെതിരേ ഇ.ഡി.യും ആധായനികുതി വകുപ്പും ഓരോ അന്വേഷണവുമായി ബന്ധപ്പെട്ട് കേസെടുക്കുമ്പോള്‍ പിണറായി വിജയനെതിരേ നരേന്ദ്ര മോദി യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. നരേന്ദ്ര മോദിയുമായി അദ്ദേഹം ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു.

ജനങ്ങളുടെ യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് ചോദിച്ചുവാങ്ങുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകിട്ടാന്‍ വേണ്ടിയുള്ള പോരാട്ടത്തിന്റെ അനിവാര്യമായ സന്ദര്‍ഭത്തിലാണ് നാം. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഞാന്‍ അടക്കമുള്ളവര്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്രത്തിനെതിരേ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അവകാശം നേടിയെടുക്കാന്‍ വേണ്ടി കേന്ദ്രത്തോട് പോരാട്ടം നടത്താത്ത ഒരേയൊരു മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ്.

കഴിഞ്ഞ 10 വര്‍ഷം വാരണാസിയില്‍ നിന്നായിരുന്നു പ്രധാനമന്ത്രി. അടുത്ത 20 വര്‍ഷം വയനാട്ടില്‍ നിന്നായിരിക്കും പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇ.വി.എമ്മും ഉള്ളിടത്തോളം കാലം കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നാണ് എല്ലാവരുടേയും സംശയം. പ്രധാനമന്ത്രി മോദിയും ഇ.വി.എമ്മും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? എന്തിനാണ് ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. ഭയക്കുന്നത്? ലോകത്ത് പലയിടത്തും ബാലറ്റ് പേപ്പറില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഇ.വി.എം. ഉപയോഗിക്കുന്നത്. ജനങ്ങള്‍ക്ക് ഇവിഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ബിജെപിക്ക് മാത്രമാണ് ഇ.വി.എമ്മില്‍ വിശ്വാസമുള്ളത്. അത് മതിയാകില്ല, രേവന്ദ് റെഡ്ഡി പറഞ്ഞു.

Top