ബാങ്കോക്ക്: ജയില്‍ശിക്ഷ അനുഭവിച്ച മുന്‍ അഭിഭാഷകനെ മന്ത്രിസഭയില്‍ നിയമിച്ച കുറ്റത്തിന് തായ്‌ലാൻഡ് പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കി. ഭരണഘടനാ കോടതിയുടെതാണ് നടപടി.സെറ്റ ധിക്കാരപൂര്‍വം രാഷ്ട്രീയ ധാര്‍മികതയും നിയമങ്ങളും ലംഘിച്ചെന്ന് കോടതി വിമര്‍ശിച്ചു. റിയല്‍ എസ്റ്റേറ്റ് ഭീമനായ സെറ്റ (67) 2023 ഓഗസ്റ്റിലാണ് തായ് പ്രധാനമന്ത്രിയായത്.
കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മൂവ് ഫോര്‍വേഡ് പാര്‍ട്ടി പിരിച്ചുവിടുകയും അതിന്റെ നേതാക്കള്‍ക്കു 10 വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണു കോടതി പ്രധാനമന്ത്രിയെയും പുറത്താക്കുന്നത്. കോടതിയുടെ ഒമ്പതംഗ ബെഞ്ചില്‍ 5 പേരും സെറ്റയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. 16 വര്‍ഷത്തിനുള്ളില്‍ തായ് ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണു സെറ്റ. പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് തിരഞ്ഞെടുക്കുന്നതുവരെ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കുമെന്നും കോടതി പറഞ്ഞു.